കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ കര്‍ഷകര്‍ അനുകൂലിക്കുന്നു എന്ന പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം [24 fact check]

/-മെര്‍ലിന്‍ മത്തായി
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. ഇതിനിടെ, നിയമത്തെ കര്‍ഷകര്‍ അനുകൂലിക്കുന്നു എന്ന് തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്ന കര്‍ഷകര്‍ വയലില്‍ ബിജെപി എന്നും മോദി എന്നും വായിക്കുന്ന രീതിയില്‍ ഞാറ് നട്ടിരിക്കുന്നു എന്നാണ് അവകാശവാദം.
പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് ദിലീപ് ഘോഷ് ആണ് ഈ പ്രചാരണത്തിന് തുടക്കമിട്ടത്. ബംഗാളിലെ ദിനജ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് ഇതെന്നാണ് പോസ്റ്റിലുള്ളത്. ബിജെപി ബംഗാള്‍ ഘടകത്തിന്റെ ഔദ്യോഗിക ട്വീറ്റര്‍ ഹാന്‍ഡില്‍ ഈ ചിത്രം റീട്വീറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഫെയ്സ്ബുക്കിലും വാട്‌സ്ആപ്പിലും ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.
ബീഹാറിലെ കയ്മൂര്‍ ജില്ലയില്‍ നിന്ന് ഈ വര്‍ഷം ജൂലൈ 12ന് പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലെ ചില കര്‍ഷകര്‍ മോദിക്ക് പിന്തുണ അര്‍പ്പിച്ചിച്ചതിന്റെ ചിത്രമാണിത്. കര്‍ഷക ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് സെപ്റ്റംബര്‍ 20ന് ആണ്, രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ച് ഇത് നിയമമായത് സെപ്റ്റംബര്‍ 27നും. അതായത്, പ്രചരിക്കുന്ന ചിത്രം പകര്‍ത്തിയത് കാര്‍ഷിക നിയമം പ്രാബല്യത്തിലാകുന്നതിന് രണ്ട് മാസം മുമ്പാണെന്നതാണ് യാഥാര്‍ത്ഥ്യം.
Story Highlights – BJP Leader Shares Old Images as Farmers Supporting Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here