മെഡിസെപ്പ് ഈ വര്‍ഷമില്ല; പദ്ധതി ഉപേക്ഷിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് ഈ വര്‍ഷമില്ല. എന്നാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതി നടത്തിപ്പിനായി റീ ടെണ്ടര്‍ വിളിക്കുകയും വിലയിരുത്തലിനായി ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിക്കുകയും ചെയ്തു. അടുത്ത വര്‍ഷം ജനുവരിയില്‍ പദ്ധതി തുടങ്ങാനാണ് തീരുമാനം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യഇന്‍ഷ്വറന്‍സ് പദ്ധതി ജൂണില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്ന് ഓഗസ്റ്റില്‍ തുടങ്ങാന്‍ നിശ്ചയിച്ചു. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ പങ്കാളികളാകാന്‍ വിസമ്മതിച്ചതോടെ ഇതും പാളി. റിലയന്‍സ് കമ്പനിക്കായിരുന്നു മെഡിസെപ്പിന്റെ ചുമതല. റിലയന്‍സിനെ സര്‍ക്കാര്‍ ഒഴിവാക്കിയതോടെ പദ്ധതി നിശ്ചലാവസ്ഥയിലായി. എന്നാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. പദ്ധതിക്കായി റീ ടെണ്ടര്‍ വിളിക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള താത്പര്യ പത്രം പുറപ്പെടുവിച്ചു. നവംബര്‍ 25 വരെ ബിഡുകള്‍ സമര്‍പ്പിക്കാം. നവംബര്‍ 30നു സാങ്കേതിക ബിഡുകള്‍ തുറക്കും. നിര്‍ദേശങ്ങള്‍ വിലയിരുത്താനും വിശദമായ പരിശോധനയ്ക്കുമായി ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി ഉന്നതതല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ഐആര്‍ഡിഎയുടെ അംഗീകാരമുള്ള ഇന്‍ഷ്വറന്‍സ് സ്ഥാപനത്തെയാണ് പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുക്കുക. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. മാസം 250 രൂപ പ്രീമിയം അടച്ചാല്‍ മൂന്നു വര്‍ഷത്തേക്ക് ആറു ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിക്കുന്നതാണ് പദ്ധതി.
Story Highlights – government has decided not to abandon Medicep project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here