വോട്ടെണ്ണൽ നിർത്തണമെന്ന് ആവശ്യപ്പെട്ട് ആയുധധാരികളായ ട്രംപ് അനുകൂലികൾ തെരുവിൽ; ബൈഡൻ ക്യാമ്പിൽ ആഘോഷം

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെതിരെ നേരിയ ലീഡ് നിലനിർത്തി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ മുന്നേറുകയാണ്. ബൈഡൻ ഏറെക്കുറെ പ്രസിഡൻ്റ് സ്ഥാനം ഉറപ്പിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും വോട്ടെണ്ണൽ നിർത്തണമെന്നും ആവശ്യപ്പെട്ട് പലയിടത്തും ട്രംപ് അനുകൂലികൾ രംഗത്തെത്തിയത് സംഘർഷങ്ങൾക്കിടയാക്കി.
ജോ ബൈഡൻ വിജയിച്ച അരിസോണയിലെ വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്ത് ഒരുകൂട്ടം ട്രംപ് അനുകൂലികൾ തോക്കുമായി എത്തി കൗണ്ടിംഗ് നിർത്തണമെന്ന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നും നീക്കം ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ‘സ്റ്റോപ്പ് ദ സ്റ്റീൽ’ (മോഷണം നിർത്തൂ) എന്ന മുദ്രാവക്യങ്ങളാണ് ഇവർ മുഴക്കുന്നത്.
Read Also : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജോർജിയയിൽ വീണ്ടും വോട്ടെണ്ണും
മിഷിഗണിലെ ഡെട്രോയിറ്റിൽ ആയുധധാരികളായ നൂറു കണക്കിന് ട്രംപ് അനുകൂലികൾ തെരുവിലിറങ്ങി തങ്ങൾ വിജയിച്ചു എന്ന് അട്ടഹസിച്ചു. മിഷിഗണിൽ ജോ ബൈഡൻ ട്രംപിനെ മികച്ച ലീഡിൽ പരാജയപ്പെടുത്തിയിരുന്നു.
ജോ ബൈഡൻ ലീഡ് ചെയ്യുന്ന പെനിസിൽവേനിയയിലെ വോട്ടെണ്ണൽ കേന്ദ്രത്തിനു സമീപത്തു വെച്ച് ആയുധധാരികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ട്രക്ക് നിറയെ വ്യാജ ബാലറ്റുകൾ കൊണ്ടുവരുന്നതിനിടെയാണ് ഇവർ അറസ്റ്റിലായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Story Highlights – Biden supporters dance on streets, Trump followers wield guns, shout ‘stop the count’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here