കോതമംഗലം പള്ളി കേസ്; ഹോം സെക്രട്ടറിക്കെതിരെ ഓർത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയിൽ

കോതമംഗലം പള്ളി കേസിൽ ഹോം സെക്രട്ടറിക്കെതിരെ ഓർത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയിൽ. കേസുമായി ബന്ധപ്പെട്ട് കള്ളസത്യവാങ്മൂലം നൽകിയെന്നാണ് ആരോപണം. അതേസമയം, കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിനുള്ള ഉത്തരവ് റദ്ദാക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.
കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിന് മൂന്നു മാസത്തെ സാവകാശം തേടി ആഭ്യന്തര സെക്രട്ടറി സമർപ്പിച്ച സത്യവാങ് മൂലമാണ് ഓർത്തഡോക്‌സ് സഭയെ ചൊടിപ്പിച്ചത്. കേസിൽ ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് കള്ള സത്യവാങ്മൂലം നൽകി. പള്ളിതർക്കത്തിൽ സമവായ ചർച്ചകൾ തുടരുന്നതിനാൽ സാവകാശം വേണമെന്ന ടി.കെ ജോസിന്റെ വാദം സഭയുടെ അറിവോടെയല്ല. സുപ്രിംകോടതി ഉത്തരവ് മറികടന്നുള്ള യാതൊരു ധാരണയും സർക്കാരുമായി ഉണ്ടാക്കിയിട്ടില്ല. കള്ള സത്യവാങ്മൂലം നൽകിയ ആഭ്യന്തര സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്നും ഓർത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടു.
ഇതിനിടെ കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിനുള്ള ഉത്തരവ് റദ്ദാക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. കോതമംഗലം മാർത്തോമൻ ചെറിയ പള്ളി ഇടവകയിലെ യാക്കോബായ സഭ അംഗങ്ങൾ ആണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ പള്ളി ഏറ്റെടുക്കുന്നതിലുള്ള നടപടികൾ സ്റ്റേ ചെയ്യണം എന്നാണ് ആവശ്യം. സഭ തർക്കത്തിലെ 2017ലെ സുപ്രിംകോടതി കോതമംഗലം പള്ളിക്ക് ബാധകം അല്ലെന്നാണ് ഹർജിയിലെ വാദം.
Story Highlights – Kothamangalam church case; Orthodox Church in the High Court against the Home Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here