വി.കെ. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിടണമെങ്കില്‍ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി

പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡിയില്‍ വിടണമെങ്കില്‍ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി. ഭീമമായ തുകയെ കുറിച്ച് മന്ത്രി വിശദീകരണം നല്‍കാത്തതെന്തെന്നും കോടതി ചോദിച്ചു. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോടതി അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കും.
പാലാരിവട്ടം മേല്‍പാലം അഴിമതി കേസിലെ അഞ്ചാം പ്രതി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കാന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. അറസ്റ്റ് ഉണ്ടായത് ആശുപത്രിയില്‍ വച്ചാണ്. കസ്റ്റഡിയില്‍ നല്‍കണമെങ്കില്‍ പ്രതിയുടെ ആരോഗ്യസ്ഥിതി വ്യക്തമാകണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനായി വിജിലന്‍സ് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കും.
ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന വിജിലസിന്റെ അപേക്ഷ ചൊവ്വാഴ്ച്ച കോടതി പരിഗണിക്കും. ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മന്ത്രി പദം ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. എന്നാല്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
നിര്‍മാണത്തിന് അനുമതി നല്‍കിയത് കൊണ്ട് മാത്രം പ്രതി ചേര്‍ത്തെന്നും ഇബ്രാംഹിം കുഞ്ഞിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇതിനിടെ ടെന്‍ഡറില്‍ പറയാത്ത മൊബലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതില്‍ പ്രത്യേക താത്പര്യമുണ്ടായിരുന്നോയെന്ന് കോടതി ചോദിച്ചു. മൊബലൈസേഷന്‍ അഡ്വാന്‍സ് ഉണ്ടെന്ന് ആദ്യമേ അറിയിച്ചിരുന്നെങ്കില്‍ കൂടുതല്‍ കരാറുകാര്‍ വരില്ലായിരുന്നോ എന്നും കോടതി ചൂണ്ടിക്കാട്ടി. കരാര്‍ നല്‍കാന്‍ അവസാന തീരുമാനമെടുക്കേണ്ടിയിരുന്നത് മന്ത്രി അല്ലേയെന്നും, വലിയ തുകയുടെ ഉറവിടം ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കിയില്ലെന്ന് വിജിലന്‍സ് അറിയിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Story Highlights – vk ebrahim kunju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here