പ്രത്യേക മെഡിക്കല്‍ സംഘം വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ നില പരിശോധിച്ചു

കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക മെഡിക്കല്‍ സംഘം പാലാരിവട്ടം പാലം അഴിമതി കേസിലെ അഞ്ചാം പ്രതി മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ശാരീരിക- മാനസിക- ആരോഗ്യ നില പരിശോധിച്ചു. രാവിലെ 11 മണിയോടെ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയിലെത്തി. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തില്‍ ആറ് പേര്‍ സംഘത്തിലുണ്ടായിരുന്നു.
Read Also : ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പള്‍മണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ പാനലിലുണ്ട്. ഇബ്രാഹിം കുഞ്ഞിന്റെ ശാരീരിക- മാനസിക- ആരോഗ്യമാണ് സംഘം പരിശോധിച്ചത്. നിലവില്‍ ഇബ്രാഹിം കുഞ്ഞിനെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല എന്ന് ലേക്ക് ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജിലന്‍സിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മെഡിക്കല്‍ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചതും കോടതി ഉത്തരവിട്ടതും. മാനസികനില അറിയുന്നതിനായി മെഡിക്കല്‍ സംഘം ഇബ്രാഹിംകുഞ്ഞിനോട് സംസാരിച്ചു. അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി പരിശോധിക്കുകയും ചെയ്തു.
24ാം തിയതിക്ക് മുന്‍പ് വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് തയാറാക്കി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സൂപ്രണ്ട് അനിത പറഞ്ഞു. അതേസമയം പാലാരിവട്ടം അഴിമതി കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയാണ് വിജിലന്‍സ് നല്‍കുന്നതും.
Story Highlights – vk ibrahim kunju, palarivattam over bridge corruption case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here