മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തല്‍; ഗണേഷ് കുമാറിന്റെ സെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും ഉത്തരവ്. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്.
Read Also : നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു
ദിലീപിന് അനുകൂലമായി മൊഴി നല്‍കിയില്ലെങ്കില്‍ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും തെളിവ് ശേഖരിക്കാനും ചോദ്യം ചെയ്യാനും പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം അറസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ വ്യക്തമായ കാരണം മജിസ്‌ട്രേറ്റിനെ ബോധിപ്പിക്കണം എന്നും കോടതി വിധിയില്‍ പറയുന്നു. 2014ലെ അര്‍ണേഷ് കുമാര്‍ കേസിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചേ അറസ്റ്റ് നടപ്പാക്കാനാകൂ എന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ വീണ്ടും സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നു. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സനാണ് പരാതിയുമായി രംഗത്തെത്തിയത്. അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയുമാണ് വാഗ്ദാനം. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റണമെന്നാണ് ആവശ്യം.
Story Highlights – actress attack case, witness threatening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here