രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് ; കൂടുതൽ ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കേണ്ടെന്ന തീരുമാനത്തിൽ കേന്ദ്രം
രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് എത്തിയെങ്കിലും കൂടുതൽ ആശ്വാസ പദ്ധതികളുടെ പ്രഖ്യാപനം വേണ്ടെന്ന് തീരുമാനിച്ച് കേന്ദ്രസർക്കാർ. കണക്കുകൾ മാന്ദ്യം പറയുമ്പോഴും കാർഷിക മേഖല ശക്തമായി മാറിയതും നിർമ്മാണ മേഖല തിരിച്ച് വരുന്നതും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. എന്നാൽ അനുകൂല സൂചനകൾ ഉണ്ടെങ്കിലും ആഭ്യന്തര ഉത്പാദനത്തിലെ ഇടിവ് അടുത്ത പാദത്തിൽ മറികടക്കും എന്ന മുൻവിധി ഇപ്പോഴെ വേണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) ജൂലൈ- സെപ്റ്റംബർ കാലയളവിൽ 7.5 ശതമാനം ആണ് ഇടിഞ്ഞത്. ആദ്യപാദത്തിലെ ഇടിവ് 23.9 ആയിരുന്നു. ഇത് 16.5 ശതമാനത്തിന്റെ നേട്ടമായാണ് ധനമന്ത്രാലയം വിവരിക്കുന്നത്. സാമ്പത്തിക മാന്ദ്യം കേവലം സാങ്കേതികം മാത്രമാണെന്നും അടുത്ത പാദത്തിൽ ഇത് ഇല്ലാതാകും എന്നും കേന്ദ്രധനമന്ത്രാലയം പറഞ്ഞു. തുടർച്ചയായി രണ്ട് പാദങ്ങളിലെയും ഇടിവ് രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ മാന്ദ്യത്തെ (ടെക്നിക്കൽ റിസഷൻ) അഭിമുഖീകരിക്കുന്നതായി ഔദ്യോഗികമായി കണക്കാക്കുന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് അംഗീകരിച്ചത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഈ സാമ്പത്തിക വർഷം ഇതുവരെ ആകെ 8.1 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി സ്ഥിതിവിവരം വ്യക്തമാക്കുന്നു. അടുത്ത പാദങ്ങളിൽ ഇത് മറികടന്ന് ജി.ഡി.പി പോസിറ്റിവ് ആകുമോ എന്ന ചോദ്യത്തിന് പക്ഷേ ഒരു മറുപടിയും നൽകാനും ധനമന്ത്രാലയം ഇപ്പോൾ തയ്യാറല്ല.
ഇത്തരത്തിൽ തുടർച്ചയായി രണ്ടു പാദങ്ങളിലും സാമ്പത്തിക രംഗം തളർച്ച രേഖപ്പെടുത്തുന്നതോടെ മാന്ദ്യം എന്ന അവസ്ഥയിലെത്തുമെന്ന് നേരത്തെ തന്നെ റിസർവ് ബാങ്കിന്റെ പഠനറിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യഥാർത്ഥ കണക്കുകളും ഇപ്പോൾ സമാനമായി പുറത്തുവന്നിട്ടുള്ളത്. ഈ സാമ്പത്തിക വർഷം മൊത്തത്തിൽ ജി.ഡി.പിയിൽ 9.5 ശതമാനം എങ്കിലും ഇടിവ് ഉണ്ടാകും എന്നാണ് ഇപ്പോഴത്തെ സൂചന. മാന്ദ്യം യാഥാർത്ഥ്യമായ സാഹചര്യത്തിൽ സർക്കാർ ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കാൻ മടിക്കരുതെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. അടുത്ത പാദത്തിൽ മാന്ദ്യം ഇല്ലാതാകും എന്നത് മുൻവിധി ആണെന്നാണ് കോൺഗ്രസ് നിലപാട്.
Story Highlights – center not announcing relief packages amidst financial doom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here