പള്ളി തർക്കം പരിഹരിക്കാൻ ഓർഡിനൻസ് വേണം; ആവർത്തിച്ച് യാക്കോബായ സഭ
പള്ളി തർക്കം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന ആവശ്യം ആവർത്തിച്ച് യാക്കോബായ സഭ.
സർക്കാർ ഇടപെടൽ നടത്തിയില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ആലോചിക്കുന്നതായും മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. സഭയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നഷ്ടപ്പെട്ട 52 പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ വിശ്വാസികള്‍ സമരം തുടങ്ങി.
പള്ളി തർക്കം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് യാക്കോബായ സഭ പ്രത്യക്ഷ സമരം ആരംഭിച്ചത്. നഷ്ടപ്പെട്ട മുളന്തുരുത്തി, പിറവം അടക്കം 52 പള്ളികൾക്ക് മുന്നിൽ വിശ്വാസ സംരക്ഷണ സമരപരിപാടികൾ നടന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിൻ്റെ നേതൃത്വത്തിലായിരുന്നു മുളന്തുരുത്തിയിൽ പ്രതിഷേധസമരം. പളളി നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സർക്കാർ ഓർഡിനൻസ് ഇറക്കണമെന്നാണ് യാക്കോബായ വിഭാഗത്തിൻ്റെ ആവശ്യം. ഗുണകരമായ ശ്രമം ഉണ്ടായില്ലെങ്കിൽ മറ്റുവഴികൾ തേടും. കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ആലോചിക്കുന്നതായും മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.
വരും ദിവസങ്ങളിൽ സെക്രട്ടേറിയറ്റിന് മുന്നിലും സമരം തുടങ്ങും. അനുരഞ്ജന ചർച്ചകൾക്കുള്ള വഴികൾ അടഞ്ഞിട്ടില്ലെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്തമാക്കി. അതേസമയം കോടതി വിധി പൂർണമായി നടപ്പാക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് സഭ.
Story Highlights – jacobite church seeks ordinance to solve dispute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here