മഴുവന്നൂരില്‍ പാര്‍ട്ടി തര്‍ക്കം; സിപിഐഎമ്മിനെതിരെ സിപിഐ മത്സരരംഗത്ത്

എറണാകുളം മഴുവന്നൂര്‍ പഞ്ചായത്തില്‍ സിപിഐഎമ്മിനെതിരെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത്. അഞ്ച് വാര്‍ഡുകളിലാണ് ഇടത് മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചായത്ത് തിരിച്ചുപിടിക്കാനുള്ള എല്‍ഡിഎഫ് ശ്രമത്തിന് വെല്ലുവിളി ആവുകയാണ് പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം.
Read Also : നാമനിർദേശ പത്രികകൾ പിൻവലിക്കാനുളള സമയം അവസാനിച്ചു; അപരന്മാരും സ്വതന്ത്രരും ഉൾപ്പെടെ 35 പേർ മത്സരരംഗത്ത്
കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ മഴുവന്നൂര്‍ പഞ്ചായത്തില്‍ ആകെ 19 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഭരിച്ച പഞ്ചായത്തില്‍ ഏഴ് ഇടത്താണ് എല്‍ഡിഎഫ് വിജയിച്ചത്. 2, 5, 7, 9, 11 എന്നീ 5 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സിപിഐ മത്സരിക്കുന്നത്. 2015 ല്‍ മൂന്ന് സീറ്റുകളില്‍ സിപിഐ മത്സരിച്ചിരുന്നു. 40 കൊല്ലത്തിലേറെ ആയി സിപിഐ മത്സരിച്ചിരുന്ന വീട്ടൂര്‍ സീറ്റില്‍ സിപിഐഎം അവകാശവാദമുന്നയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ജില്ലാ സംസ്ഥാന നേതൃത്വങ്ങളും മുന്നണി നേതാക്കളും ഇടപെട്ടിട്ടും തര്‍ക്കം തീര്‍ന്നില്ല.
എന്നാല്‍ മുന്നണി മുന്നോട്ട് വെച്ച രണ്ട് സീറ്റുകള്‍ എന്ന നിര്‍ദ്ദേശം അവഗണിച്ച് സിപിഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് പ്രചാരണം തുടങ്ങി എന്നാണ് സിപിഐഎമ്മിനെ ആരോപണം. മൂന്ന് സീറ്റില്‍ മത്സരിച്ച സിപിഐ ഇത്തവണ 5 ഇടത്ത് മത്സരിക്കുന്നതിന് പിന്നില്‍ ചില നേതാക്കളുടെ താത്പര്യം ആണെന്നും സിപിഐഎം. ട്വന്റി 20 യും ബിജെപിയും പ്രചാരണ രംഗത്ത് സജീവമായ മഴുവന്നൂര്‍ പഞ്ചായത്തില്‍ ഇത്തവണ ഭരണം തിരിച്ചുപിടിക്കാമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടലിന് തിരിച്ചടിയാവുകയാണ് പാളയത്തിലെ പട.
Story Highlights – local body election, cpi, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here