ഹൈക്കോടതി നിര്‍ദേശം മറികടന്ന് അധ്യാപക നിയമനത്തിനായി അഭിമുഖം നടത്തി കാലിക്കറ്റ് സര്‍വകലാശാല

അധ്യാപക നിയമന നടപടി നിര്‍ത്തിവയ്ക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കെ ഉദ്യോഗാര്‍ത്ഥി അഭിമുഖം നടത്തി കാലിക്കറ്റ് സര്‍വകലാശാല. സംവരണം അട്ടിമറിച്ചാണ് നിയമന നടപടി നടത്തുന്നതെന്നാരോപിച്ച് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ തുറന്ന പ്രക്ഷേഭത്തിലേക്ക് കടക്കുകയാണ്.
സംവരണ തസ്തിക പ്രഖ്യാപിക്കാതെയും ബാക്ക്ലോഗ് നികത്താതെയും അധ്യാപക നിയമനം നടത്താനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നീക്കം കോടതി കയറിയിരുന്നു. 20 ഓളം ഉദ്യോഗാര്‍ത്ഥികളാണ് കേസില്‍ കക്ഷി ചേര്‍ന്നിട്ടുള്ളത്്. ഇതിന് പുറമെ നിയമനത്തില്‍ സംവരണ മാനദണ്ഡം പാലിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് കേസുമുണ്ട്. ഇത് എല്ലാം നിലനില്‍ക്കെയാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉദ്യോഗാര്‍ത്ഥി അഭിമുഖത്തിന് ഇന്നലെ തുടക്കമായത്.
116 അധ്യാപക തസ്തികകളിലേക്കാണ് നിയമനം. ഇതില്‍ 63 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കാണ് നിയമന വിജ്ഞാപനം. 33 തസ്തികകള്‍ സംവരണ കമ്മിയുള്ളതില്‍പ്പെടും. ഇത്തരത്തില്‍ കാലങ്ങളായുണ്ടായ സംവരണ കമ്മി നികത്തിക്കൊണ്ട് നിയമനം നടത്തണമെന്നാണ് ആവശ്യം. എന്നാല്‍ വിജ്ഞാപനത്തില്‍ സംവരണ ക്രമം കാണിക്കേണ്ടതില്ലെന്ന 2016 ലെ ഹൈക്കോടതി വിധിയിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാല അധികൃതര്‍ നിയമന നടപടികളെ ന്യായീകരിക്കുന്നത്. സംഭവം വിവാദമായതോടെ നിയമ പോരാട്ടം ശക്തിപ്പെടുത്താനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെയും പ്രതിപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും തീരുമാനം.
Story Highlights – Calicut University conducts interview for appointment of teacher
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here