ജഡേജക്കും ഹർദ്ദിക്കിനും ഫിഫ്റ്റി; അവസാന ഓവറുകളിലെ വെടിക്കെട്ടിൽ ഇന്ത്യക്ക് മികച്ച സ്കോർ

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് 303 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 302 റൺസാണ് നേടിയത്. 92 റൺസെടുത്ത ഹർദ്ദിക് പാണ്ഡ്യ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജ (66), വിരാട് കോലി (63) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ഓസ്ട്രേലിയക്കാതി ആഷ്ടൻ അഗാർ 2 വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഓസ്ട്രേലിയ വിജയിച്ചിരുന്നു. പരമ്പര നഷ്ടമായ ഇന്ത്യ അഭിമാന പോരാട്ടത്തിനായാണ് ഇന്ന് ഇറങ്ങുന്നത്.
Read Also : ഏറ്റവും വേഗത്തിൽ 12000 ഏകദിന റൺസ്; സച്ചിന്റെ റെക്കോർഡ് മറികടന്ന് വിരാട് കോലി
അഗർവാളിനെ പുറത്തിരുത്തി ഗില്ലിനെ ഓപ്പൺ ചെയ്യിപ്പിച്ചെങ്കിലും ആദ്യ വിക്കറ്റിൽ 26 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ധവാനെ (16) ആഷ്ടൻ ആഗറിൻ്റെ കൈകളിൽ എത്തിച്ച സീൻ അബ്ബോട്ട് ആണ് ഓസ്ട്രേലിയക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. ധവാൻ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ വിരാട് കോലിയുമായി ചേർന്ന് ഗിൽ മെല്ലെ സ്കോർ ഉയർത്താൻ തുടങ്ങി. ഗിൽ മികച്ച ഫോമിലായിരുന്നു. ഓസീസ് പേസർമാരെ അനായാസം കൈകാര്യം ചെയ്ത താരത്തിനും ഏറെ നേരം ക്രീസിൽ തുടരാനായില്ല. 33 റൺസെടുത്ത യുവതാരത്തെ ആഗർ വിക്കറ്റിനു മുന്നിൽ കുരുക്കി. നന്നായി തുടങ്ങിയ ശ്രേയാസ് അയ്യർ (19) അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങി. ശ്രേയാസിനെ സാമ്പയുടെ പന്തിൽ ലെബുഷെയ്ൻ പിടികൂടുകയായിരുന്നു. ലോകേഷ് രാഹുൽ (5) വേഗം മടങ്ങി. രാഹുലിനെ ആഗർ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.
Read Also : മൂന്നാം ഏകദിനം: നാല് വിക്കറ്റ് നഷ്ടം; ഇന്ത്യ പതറുന്നു
ഒരു വശത്ത് വിക്കറ്റുകൾ കടപുഴകുമ്പോഴും മനോഹരമായി ബാറ്റ് ചെയ്ത വിരാട് കോലിയാണ് പിന്നാട് മടങ്ങിയത്. 63 റൺസെടുത്ത കോലിയെ ജോഷ് ഹേസൽവുഡ് അലക്സ് കാരിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ആറാം വിക്കറ്റിൽ ഹർദ്ദിക് പാണ്ഡ്യ-രവീന്ദ്ര ജഡേജ സഖ്യം നടത്തിയ ഗംഭീര ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. അപരാജിതമായ 150 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇത്. ജഡേജയും ഹർദ്ദിക്കും ഫിഫ്റ്റി നേടി. അവസാന ഓവറുകളിൽ തുടർച്ചയായ ബൗണ്ടറികൾ കണ്ടെത്തിയ സഖ്യം വെറും 51 പന്തുകളിലാണ് അവസാന 100 കൂട്ടിച്ചേർത്തത്. കളി അവസാനിക്കുമ്പോൾ പാണ്ഡ്യ (92), ജഡേജ (66) എന്നിവർ പുറത്താവാതെ നിന്നു. പാണ്ഡ്യ 76 പന്തുകളും ജഡേജ 50 റൺസും നേരിട്ടു.
Story Highlights – india australia 3rd odi first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here