ചിഹ്നം ഓട്ടോറിക്ഷ; വോട്ട് തേടുന്നത് കുതിരപ്പുറത്തും

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ
വോട്ടർമാരെ കൈയ്യിലെടുക്കാൻ പടിച്ച പണി പതിനെട്ടും നോക്കുകയാണ് സ്ഥാനാർത്ഥികൾ. വ്യത്യസ്ഥമായ പ്രചാരണ രീതിയിലൂടെയാണ് മിക്ക സ്ഥാനാർത്ഥികളും ജനശ്രദ്ധ നേടിയെടുക്കുന്നത്. ഓട്ടോറിക്ഷയാണ് ചിഹ്നമെങ്കിലും നെടുമങ്ങാട് പേരുമല 27-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി എസ്.എം ഇബിനുവിന്റെ യാത്ര കുതിരപ്പുറത്താണ്. കൂട്ടിന് ഒരു ഒട്ടകവും.
കുതിരപ്പുറത്തെത്തുന്ന സ്ഥാനാർത്ഥിയെ അത്ഭുതത്തോടെയാണ് വാർഡിലെ വോട്ടർമാർ സ്വീകരിക്കുന്നത്. കുതിരകൾക്കൊപ്പം ഒട്ടകത്തേക്കൂടി കാണുമ്പോൾ ആ കൗതുകം ഇരട്ടിയാണ്. ചിലർ പേടിച്ച് ഗേറ്റിന് പിന്നിലേക്ക് വലിയും ചിലരാവട്ടെ ചിത്രങ്ങൾ പകർത്തുന്ന തിരക്കിലും. പ്രചാരണത്തിന് വേണ്ടി കാശ് കൊടുത്ത് വാടകയ്ക്ക് എടുത്തവയല്ല ഈ കുതിരകളും ഒട്ടകവും സ്ഥാനാർത്ഥിയുടെ വീട്ടിലെ അംഗങ്ങൾ തന്നെയാണ്.
ടെലിവിഷനിൽ മാത്രം കണ്ടിട്ടുള്ള ഒട്ടകത്തെയൊക്കെ നേരിൽ കണ്ടതിന്റെ ത്രില്ലിലാണ് വാർഡിലെ വോട്ടർമാർ. ക്യാമറയും മൈക്കുമൊന്നും ഇവർക്ക് പുത്തനനുഭവമല്ല. വാർത്തകളിൽ ഇതിന് മുമ്പും ഇടംപിടിച്ചിട്ടുണ്ട് ഇബിനുവും സംഘവും. മൃഗങ്ങളോടുള്ള സ്‌നേഹമാണ് ഇവയെ വളർത്തുന്നതിന് പിന്നിലെന്നാണ് ഇബിനുവിന്റെ വാദം. വ്യത്യസ്ഥമായ പ്രചാരണം കൊണ്ട് ജനശ്രദ്ധ നേടുന്നതിനൊപ്പം വിജയവും നേടുമെന്ന പ്രതീക്ഷയിലാണ് ഇബിനുവും സംഘവും.
Story Highlights – Symbol autorickshaw; Voting is on horseback
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here