കൊവിഡ് പ്രതിരോധം; എറണാകുളം ഏറെ മുന്നില്‍; സംസ്ഥാന ശരാശരിയുടെ പകുതിയോളം മാത്രം രോഗ സ്ഥിരീകരണ നിരക്ക്

കൊവിഡ് പ്രതിരോധത്തിന്റെ കാര്യക്ഷമതയില്‍ എറണാകുളം ജില്ല ഏറെ മുന്നിലെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍. ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.97 ശതമാനം മാത്രമാണ്. സംസ്ഥാനതലത്തില്‍ 9.95 % ആണ് പോസിറ്റീവിറ്റി നിരക്കെന്നും കൊവിഡ് അവലോകന റിപ്പോര്‍ട്ട്. സംസ്ഥാന ശരാശരിയുടെ പകുതിയോളം മാത്രമാണ് നിലവില്‍ എറണാകുളം ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കാസര്‍ഗോഡ് മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ജില്ലയെക്കാള്‍ പിന്നിലുള്ളത്.
അതേസമയം പരിശോധനകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നിലാണ് എറണാകുളം. ആകെ ലക്ഷ്യമിട്ടതില്‍ 93.6% പൂര്‍ത്തിയാക്കാന്‍ ജില്ലക്കായി. ഏറ്റവുമധികം വയോജന മന്ദിരങ്ങള്‍ ഉള്ളതും എറണാകുളം ജില്ലയിലാണ്. ആകെ പ്രവര്‍ത്തിക്കുന്ന 146 വൃദ്ധ സദനങ്ങളിലും കൊവിഡ് പരിശോധന നടത്താന്‍ ജില്ലാ ആരോഗ്യ വിഭാഗത്തിന് സാധിച്ചു.
Read Also : എറണാകുളം മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവിയുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു
സര്‍ക്കാര്‍- സ്വകാര്യ മേഖലകളെ സംയോജിപ്പിച്ച് കൊണ്ടുള്ള കൊവിഡ് പ്രതിരോധം ആണ് ജില്ലയില്‍ നടക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 160 ഐസിയു ബെഡുകളും 159 വെന്റിലേറ്റര്‍ ബെഡുകളും ഉണ്ട്. അതോടൊപ്പം സ്വകാര്യ ആശുപത്രികളില്‍ 1250 ഐസിയു ബെഡുകളും 338 വെന്റിലേറ്ററുകളും ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനിര്‍ത്താന്‍ കഴിയുന്നത് വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം മൂലമാണെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.
Story Highlights – ernakulam, coronavirus