അഞ്ചിന നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ തള്ളി; കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍

അഞ്ചിന നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ തള്ളിയതോടെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും സമ്മര്‍ദ്ദത്തില്‍. പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് കിസാന്‍ മുക്തി മോര്‍ച്ച അറിയിച്ചു. കഴിഞ്ഞ അഞ്ചു തവണ നടന്ന ചര്‍ച്ചകളില്‍ നിന്ന് പുതുതായി ഒന്നുമില്ലാത്ത കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും കര്‍ഷക സംഘടനകള്‍ തള്ളി. കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല നിലപാടുകള്‍ തുറന്നു കാട്ടി സമരവുമായി മുന്നോട് പോകന്‍ കര്‍ഷകര്‍ തീരുമാനിച്ചു.
കോര്‍പ്പറേറ്റുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും ബഹിഷ്‌ക്കരിക്കാന്‍ കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തു. പ്രക്ഷോഭം കൂടുതല്‍ ദേശീയപാതകളിലേക്ക് കൂടി വ്യാപിപ്പിക്കും. കര്‍ഷക നേതാക്കളുടെ തീരുമാനം വന്നതിന് പിന്നാലെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് എത്തി. ഇതിനിടെ, പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ കണ്ട് ഇടപെടല്‍ അഭ്യര്‍ത്ഥിച്ചു. പ്രക്ഷോഭത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പിന്തുണ കര്‍ഷക സംഘടനകള്‍ തേടിയിട്ടുണ്ട്. അതേസമയം, ചര്‍ച്ചയുടെ വാതില്‍ തുറന്നു തന്നെ കിടക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്ന് കിസാന്‍ മുക്തി മോര്‍ച്ച നേതാക്കള്‍ വ്യക്തമാക്കി.
Story Highlights – Farmers’ organizations reject five proposals; Under pressure from the central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here