രാജസ്ഥാനിലെ കോട്ടയില്‍ നവജാത ശിശുമരണ സംഖ്യ ഉയരുന്നു; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
രാജസ്ഥാനിലെ കോട്ടയിലെ നവജാത ശിശുമരണ സംഖ്യ ഉയരുന്നു. 48 മണിക്കൂറിനുള്ളില്‍ 12 നവജാത ശിശുക്കള്‍ മരണപ്പെട്ടു. ജനിച്ച് നാല് ദിവസത്തിനുള്ളിലാണ് കുട്ടികള്‍ മരണപ്പെട്ടത്. ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു.
വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് നടപടികള്‍ തുടങ്ങി.
Read Also : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
കഴിഞ്ഞ ദിവസമാണ് വീണ്ടും കോട്ട ജില്ലയിലെ ജെ കെ ലോണ്‍ ആശുപത്രിയില്‍ കൂട്ട ശിശുമരണമെന്ന വാര്‍ത്ത പുറത്തുവന്നത്. 24 മണിക്കൂറിനിടെ ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നവജാത ശിശുക്കളുടെ കൂട്ട മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. ഓം ബിര്‍ളയുടെ തെരഞ്ഞെടുപ്പ് മണ്ഡലത്തിലായിരുന്നു സംഭവം. എന്നാല്‍ തങ്ങള്‍ മെഡിക്കല്‍ ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ഡിവിഷണല്‍ കമ്മീഷണര്‍ കെ സി മീനയും ജില്ലാ കളക്ടര്‍ ഉജ്വല്‍ റാത്തോഡും ആശുപത്രി സന്ദര്‍ശിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പത്ത് കുട്ടികള്‍ ഇതേ ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു. 48 മണിക്കൂറിലായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് ചില പരിശോധനകളും അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനും വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരുന്നു. കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരമായിരുന്നു എന്നായിരുന്നു അന്ന് ആശുപത്രിയുടെ വിശദീകരണം.
Story Highlights – infant death, rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here