പി വി അന്‍വര്‍ എംഎല്‍എയെ തടഞ്ഞ സംഭവം; കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്
മലപ്പുറം നിലമ്പൂര്‍ മുണ്ടേരിയില്‍ എത്തിയ പി വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍ ആരോപണം നിഷേധിച്ച് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞിട്ടില്ലന്നും മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി വി പ്രകാശ് പറഞ്ഞു.
അര്‍ധരാത്രിയോടെ എംഎല്‍എ എത്തിയത് ദുരുദ്ദേശത്തോടെ എന്ന് ആരോപിച്ചാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്. പിന്നാലെ ഇരു വിഭാഗങ്ങളായി സംഘടിച്ച എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. വധഭീഷണിയുണ്ടെന്നും സംഘര്‍ഷത്തിന് പിന്നില്‍ ആര്യാടന്‍ കുടുംബമാണെന്നും അന്‍വര്‍ എംഎല്‍എ 24നോട് പ്രതികരിച്ചു.
Read Also : ജില്ലാ കളക്ടര്‍ക്കെതിരെ നിയമനടപടിയുമായി പി വി അന്‍വര്‍ എംഎല്‍എ
ഇന്നലെ രാത്രി 11 മണിയോടെ നിലമ്പൂര്‍ മുണ്ടേരിയില്‍ വെച്ചായിരുന്നു സംഭവം. മദ്യവും പണവും നല്‍കി അപ്പന്‍കാപ്പ് കോളനിയിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പോകുന്നു എന്നാരോപിച്ച് ആണ് പിവി അന്‍വര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് തടഞ്ഞു വെച്ചത്. തൊട്ട് പിന്നാലെ ഇരു വിഭാഗങ്ങളായി സംഘടിച്ച എത്തിയ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
വാക്ക് തര്‍ക്കം സംഘര്‍ഷത്തിലേക്ക് നയിച്ചു. പോത്തുകല്‍ പൊലീസെത്തി ഒരു യുഡിഎഫ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതോടെ പ്രവര്‍ത്തകനെ വിട്ടയക്കണമെന്ന ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായെത്തി. എംഎല്‍എയെ തടഞ്ഞവര്‍ക്കെതിരെ നടപടി അവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരും പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.
Story Highlights – v v prakash, p v anwar, attack, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here