കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ചൊവാഴ്ച പരിഗണിക്കും
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ചൊവാഴ്ച പരിഗണിക്കും. അതേസമയം, തിങ്കളാഴ്ച മുതല്‍ സമരം ശക്തമാക്കാനാണ് കര്‍ഷക യൂണിയന്‍ നേതാക്കളുടെ തീരുമാനം. തിങ്കളാഴ്ച മുതല്‍ സിംഗു അതിര്‍ത്തിയില്‍ നിരാഹാര സമരം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. കര്‍ഷക യൂണിയന്‍ നേതാക്കളായിരിക്കും നിരാഹാരമിരിക്കുക. യൂണിയന്‍ നേതാവ് കമല്‍ പ്രീത് സിംഗ് പന്നുവാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തയാറാണ്. എന്നാല്‍ തങ്ങളുടെ ആവശ്യം നിയമങ്ങള്‍ പിന്‍വലിക്കണമെന്നത് തന്നെയാണ്. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിന് ശേഷം മാത്രമായിരിക്കും. കര്‍ഷക സമരത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും. കര്‍ഷകര്‍ക്കിടയിലേക്ക് മറ്റ് ചിലരെ കയറ്റിവിട്ട് തങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തി. എന്നാല്‍ തങ്ങള്‍ സമാധാനപരമായി സമരത്തെ വിജയത്തിലേക്ക് എത്തിക്കുമെന്നും കമല്‍ പ്രീത് സിംഗ് പന്നു കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലേക്കുള്ള അവശേഷിക്കുന്ന പാതകള്‍ കൂടി അടച്ച് കര്‍ഷക പ്രക്ഷോഭം രണ്ടാംഘട്ടത്തിലേക്ക് കടന്നു. ജയ്പ്പൂര്‍ ദേശീയപാതയും ആഗ്ര എക്‌സ്പ്രസ് പാതയും ഉപരോധിക്കാനുള്ള കര്‍ഷകരുടെ മാര്‍ച്ച്
ആരംഭിച്ചു. ഹരിയാനയിലും പഞ്ചാബിലും പശ്ചിമബംഗാളിലും കര്‍ഷകര്‍ ദേശീയപാതകളിലെ ടോള്‍പിരിവ് തടഞ്ഞു. ഹരിയാന-രാജസ്ഥാന്‍- ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ജയ്പ്പൂര്‍ ദേശീയ പാതയിലേക്കും ആഗ്ര എക്‌സ്പ്രസ് വേയിലേക്കും നീങ്ങി തുടങ്ങി.
Story Highlights – Supreme Court on Tuesday will hear a petition filed by farmers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here