ഇടത് കോട്ടയിൽ യുഡിഎഫ് നിലമെച്ചപ്പെടുത്തുമോ? ആർഎസ്പിക്ക് ഇത് അഭിമാനപോരാട്ടം

എൽഡിഎഫിന് വ്യക്തമായ മുൻതൂക്കമുള്ള ജില്ല. 2015 ലെ തെരഞ്ഞെടുപ്പിലും ഇടതിനൊപ്പമായിരുന്നു കൊല്ലം. ഇത്തവണയും ഇടത് കോട്ട നിലനിർത്തുമെന്നാണ് എൽഡിഎഫിന്റെ അവകാശവാദം. യുഡിഎഫിനും പ്രത്യേകിച്ച് ആർഎസ്പിക്കും ഇത് അഭിമാനപോരാട്ടമാണ്. ആർഎസ്പി പഴയ പ്രതാപം വീണ്ടെടുക്കുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്.
ആർഎസ്പി യുഡിഎഫിന്റെ ഭാഗമായതിന് ശേഷം 2015 ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതിയതാണ്. അന്ന് ദയനീയ പരാജയമാണ് യുഡിഎഫ് ഏറ്റുവാങ്ങിയത്. അറുപത്തിയെട്ട് പഞ്ചായത്തുകളിൽ 57 ലും എൽഡിഎഫിനായിരുന്നു ജയം. പതിനൊന്ന് പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തെങ്കിലും അതിൽ നാലിടത്ത് മാത്രമാണ് ഒറ്റയ്ക്ക് ഭരിച്ചത്. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, എല്ലായിടത്തും തോറ്റു. പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍നിന്ന് ഒരാളെ പോലും ജയിപ്പിക്കാനുമായില്ല. എൻ. കെ പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവത്തിനപ്പുറത്തേക്ക് ആർഎസ്പിക്ക് ജില്ലയിൽ സ്വാധീനം ചെലുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചു. കോൺഗ്രസിന് തലവേദനയാകുന്ന ഗ്രൂപ്പുപോര് താത്കാലികമായി ഒതുക്കിയും സ്ഥാനാർത്ഥി നിർണയത്തിലെ പതിവ് രീതി മാറ്റിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിറഞ്ഞു നിന്ന യുഡിഎഫിന് ഇടത് കോട്ടയിൽ കാലുറപ്പിക്കാനാകുമോ എന്നാണ് അറിയേണ്ടത്.
Story Highlights – Local body election, Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here