തൃശൂർ കോർപ്പറേഷൻ; മേയർ പദവി ആർക്കാണെന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടാവും
തൃശൂർ കോർപ്പറേഷനിൽ മേയർ പദവി ആർക്കാണെന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടാവും. ഇന്നലെ വൈകിട്ട് ചേർന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ചർച്ചയിലും അന്തിമ തീരുമാനം ഉണ്ടായില്ല. വിമത കൗൺസിലർ എംകെ വർഗീസ് മുന്നോട്ടുവച്ച ഉപാധികളിൽ ധാരണയാകാത്തതാണ് അനിശ്ചിതത്വത്തിന് കാരണം.
തദ്ദേശ സ്ഥാപനങ്ങളിൽ ഭരണത്തിലേറാൻ ഒരു ദിവസം മാത്രം ശേഷിക്കേയാണ് തൃശൂർ കോർപറേഷനിൽ മേയർ പദവി അടക്കമുള്ള കാര്യങ്ങളിൽ അനിശ്ചിതത്വം തുടരുന്നത്. നെട്ടിശേരിയിൽ നിന്നും ജയിച്ച വിമത കൗൺസിലർ എം കെ വർഗീസിന്റെ പിന്തുണയോടെ എൽഡിഎഫ് കോർപറേഷൻ ഭരിക്കാനാണ് സാധ്യത എങ്കിലും വർഗീസ് മുന്നോട്ട് വച്ച ഉപാധികളിൽ തീരുമാനമായില്ല.
കോൺഗ്രസ് വിമതനെ കൂടാതെ എൽഡിഎഫിന് 24ഉം യുഡിഎഫിന് 23ഉം ബിജെപിക്ക് ആറുമാണ് കക്ഷി നില. വർഗിസ് യുഡിഎഫിനൊപ്പം നിന്നാൽ നറുക്കെടുപ്പ് വേണ്ടിവരും. എന്നാൽ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് വർഗീസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആദ്യത്തെ മൂന്ന് വർഷം മേയർപദവി നൽകണമെന്നാണ് വർഗീസ് സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. എന്നാൽ രണ്ടുവർഷം മേയർ പദവി നൽകാമെന്നും ഭരണത്തിലേറി ആദ്യ വർഷം മേയർ പദവി നൽകാനാകില്ലെന്നുമായിരുന്നു സിപിഐഎം നേതൃത്വത്തിന്റെ നിലപാട്. അന്തിമ തീരുമാനം കൈക്കൊള്ളാൻ സംസ്ഥാന സെക്രട്ടറിയേറ്റിന് വിട്ടെങ്കിലും ജില്ലാതലത്തിൽ തീരുമാനമെടുക്കാനാണ് നിർദേശം. വർഗീസിന് മേയർസ്ഥാനം നൽകുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ടെങ്കിലും തുടർഭരണമുറപ്പിക്കേണ്ട ഉത്തരവാദിത്തം കൂടി മുൻ നിർത്തിയാകും അന്തിമ തീരുമാനം.
Story Highlights – thrissur mayor decision to be taken today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here