ആലപ്പുഴ നഗരസഭയിലെ പരസ്യ പ്രതിഷേധം; നടപടി പ്രതീക്ഷിച്ചിരുന്നെന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍

ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള പരസ്യ പ്രതിഷേധത്തില്‍ നടപടി പ്രതീക്ഷിച്ചിരുന്നെന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍. സിപിഐഎമ്മിലെ മുതിര്‍ന്ന നേതാവായ കെ.കെ ജയമ്മയെ ഒഴിവാക്കി സൗമ്യ രാജിനെ അധ്യക്ഷയാക്കിയതാണ് പ്രതിഷേധത്തിന് കാരണം. സ്ഥാനങ്ങള്‍ ഇല്ലെങ്കിലും പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുമെന്നും പി.പി ചിത്തരജ്ഞനെതിരായ ആരോപണത്തില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പുറത്താക്കപ്പെട്ട ബ്രാഞ്ച് സെക്രട്ടറിമാര്‍ ട്വന്റി ഫോറിനോട് പറഞ്ഞു.
ആലപ്പുഴയിലെ സിപിഐഎം ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചാണ് ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥനാര്‍ത്ഥിക്കെതിരെ ഒരു സംഘം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. ഏരിയാ കമ്മിറ്റി അംഗവും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ കെ.കെ ജയമ്മയെ ഒഴിവാക്കി സൗമ്യ രാജിനെ അധ്യക്ഷയാക്കിയതാണ് പ്രതിഷേധത്തിന് കാരണം. പ്രതിഷേധത്തില്‍ പങ്കെടുത്ത മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടി പുറത്താക്കിയിരുന്നു. അതേസമയം, നടപടി പ്രതീക്ഷിച്ച് തന്നെയാണ് പ്രതിഷേധം നടത്തിയതെന്നായിരുന്നു പുറത്താക്കപ്പെട്ടവരുടെ പ്രതികരണം. പ്രതിഷേധ പ്രകടനത്തിനിടയില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി ചിത്തരജ്ഞനെതിരെ മുദ്രാവാക്യം വിളിച്ചതിനായിരുന്നു നടപടി. എന്നാല്‍ ചിത്തരജ്ഞനെതിരായ ആരോപണത്തില്‍ ഇപ്പേഴും ഉറച്ച് നില്‍ക്കുന്നുവെന്നും പുറത്താക്കപ്പെട്ടവര്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ വികാരം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പാര്‍ട്ടി വിരുദ്ധരല്ലെന്നും കെകെ ജയമ്മ ട്വന്റി ഫോറിനോട് പറഞ്ഞു. അതേസമയം ചിത്തരജ്ഞനെതിരായ ആരോപണം തള്ളുന്നതായാരുന്നു സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. സൗമ്യ രാജിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നത ഉയര്‍ന്നിരുന്നു.
Story Highlights – Public protest in Alappuzha municipality; action was expected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here