അറബിക്കഥയിലൂടെ തുടങ്ങി; ഇടയിൽ ജിമിക്കി കമ്മൽ; ഒടുവിൽ മഴ വരണണ്ടേ: അനിൽ പനച്ചൂരാൻ എന്ന ഗാനരചയിതാവ്

‘ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം..’ വിപ്ലവം സ്ഫുരിക്കുന്ന ഈ വരികൾ കേരളം പലവട്ടം ഏറ്റുപാടിയിട്ടുണ്ട്. ഇന്നോളം കേട്ടിട്ടില്ലാത്ത വ്യത്യസ്തതയുമായാണ് അറബിക്കഥയിലെ ഗാനങ്ങൾ മലയാളികളിലേക്കെത്തിയത്. ‘താരക മലരുകൾ വിരിയും പാടം ദൂരെ അങ്ങ് ദൂരെ’ എന്ന് വിനീത് ശ്രീനിവാസൻ പാടുമെങ്കിലും, ‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി’ എന്ന് യേശുദാസ് പാടുമെങ്കിലും ആ വരികളിലെ ഗൃഹാതുരതയും പ്രണയവും വിപ്ലവവുമാണ് കേൾവിക്കാരെ സ്വാധീനിച്ചത്.
പനച്ചൂരാൻ്റെ സിനിമകളെല്ലാം പതിവു രീതികളിൽ നിന്ന് മാറിനടന്നവയാണ്. വ്യത്യസ്തനാമൊരു ബാർബറാം ബാലൻ്റെ കഥ പറഞ്ഞ ‘കഥ പറയുമ്പോളും’ അതിനു പിന്നാലെയെത്തിയ മുപ്പത്തോളം ഗാനങ്ങളും പ്രതിഭാധനനായ ആ കവിയുടെ കയ്യൊപ്പുകളായിരുന്നു. സൈക്കിളിലെ വർണപ്പൈങ്കിളി, ഭ്രമരത്തിലെ ‘കുഴലൂതും പൂന്തെന്നലേ’, കോക്ക്ടെയിലിലെ ‘നീയാം തണലിനു താഴെ’, സീനിയേഴ്സിലെ ‘ആരാമം നിറഞ്ഞേ’, ലോകം മുഴുവൻ ആരാധകരുണ്ടായ ‘എൻ്റമ്മേടെ ജിമിക്കി കമ്മൽ’ തുടങ്ങിയ ഗാനങ്ങൾ അദ്ദേഹത്തിൻ്റെ വ്യത്യസ്തതയ്ക്ക് ഉദാഹരണങ്ങളായി നിൽക്കുന്നു. തട്ടിൻപുറത്ത് അച്യുതൻ എന്ന സിനിമയിലെ മഴ വരണണ്ടേ എന്ന ഗാനമാണ് അവസാനമായി എഴുതിയത്.
കൊവിഡ് ബാധിച്ചാണ് പനച്ചൂരാൻ അന്തരിച്ചത്. രാത്രി 8.10ഓടെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നേരത്തെ തന്നെ കൊവിഡ് ബാധിതനായ അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ ചികിത്സ ഫലിക്കാതായതോടെ ഇന്ന് രാവിലെ കരുനാഗപ്പള്ളിയിലേക്ക് മാറ്റി. അവിടെ നടത്തിയ ചികിത്സയും ഫലിക്കാതായതോടെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഏഴ് മണിയോടെയാണ് അദ്ദേഹത്തെ കിംസിലെത്തിച്ചത്. കൊവിഡ് ശ്വാസകോശത്തെ ബാധിച്ചിരുന്നു എന്നതാണ് മരണകാരണം. എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായിരുന്നു.
Story Highlights – anil panachooran as a lyricist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here