കൊവാക്‌സിന്‍ വിവാദം; മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍

കൊവാക്‌സിന് അനുമതി നല്‍കിയതിനെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ഇത്തരം സുപ്രധാന വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അപമാനകരമാണ്. കൊവിഡ് വാക്സിന് അനുമതി നല്‍കുന്നതിനുള്ള ശാസ്ത്രീയ അടിസ്ഥാനമുള്ള നടപടിക്രമങ്ങളെ ശശി തരൂര്‍, ജയറാം രമേശ്, അഖിലേഷ് യാദവ് എന്നിവര്‍ വിലകുറച്ച് കാണരുത്. ഇനിയെങ്കിലും ഉണരുകയും നിങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നത് നിങ്ങളെത്തന്നെയാണെന്ന് മനസിലാക്കുകയും വേണമെന്നും ഡോ. ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.
പരീക്ഷണം പൂര്‍ത്തിയാകാത്ത വാക്‌സിന് അനുമതി നല്‍കിയത് അപക്വമാണെന്നായിരുന്നു ശശിതരൂര്‍ എം.പിയുടെ ട്വീറ്റ്. കേന്ദ്ര ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ശശിതരൂര്‍ എം.പി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് കൊവിഷീല്‍ഡിനും, കൊവാക്‌സിനും അനുമതി നല്‍കിയത്. പിന്നാലെ കൊവാക്‌സിനില്‍ രാഷ്ട്രീയ തര്‍ക്കവും ആരംഭിച്ചു. വിമര്‍ശനവുമായി ആദ്യം രംഗത്തുവന്നത് ശശി തരൂര്‍ എംപിയും, ജയറാം രമേശുമായിരുന്നു. മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാകാത്ത കൊവാക്‌സിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപകടകരമാണെന്നും, നടപടി അപക്വമാണെന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. പരീക്ഷണം പൂര്‍ത്തിയാക്കിയ കൊവിഷല്‍ഡുമായി മുന്നോട്ടുപോകാമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. നടപടി അമ്പരപ്പിക്കുന്നതെന്നായിരുന്നു ജയറാം രമേശിന്റെ വിമര്‍ശനം.
Story Highlights – covacsin controversy; Union Health Minister Harsha Vardhan replied
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here