മൂന്നാംഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കെ കൊവാക്സിന് അനുമതി നൽകിയത് അപകടകരം: ശശി തരൂർ എം.പി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് അനുമതി നൽകിയ നടപടിക്കെതിരെ ശശി തരൂർ എം.പി. മൂന്നാംഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കെ വാക്സിന് അനുമതി നൽകിയ നടപടി അപക്വവും അപകടകരവുമാണ്. പരീക്ഷണം പൂർത്തിയാകുന്നതുവരെ കൊവാക്സിൻ ഉപയോഗിക്കരുത്. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു. അതേസമയം കൊവിഷീല്‍ഡുമായി മുന്നോട്ടുപോകാമെന്നും തരൂര്‍ പറഞ്ഞു.
രാജ്യത്ത് കൊവാക്സിൻ, കൊവിഷീൽഡ് വാക്സിനുകൾ ഉപയോഗിക്കുന്നതിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. അടിയന്തര സാഹചര്യത്തിൽ വാക്സിൻ ഉപയോഗിക്കുന്നതിനാണ് അനുമതി. രണ്ടു വാക്സിനും രണ്ട് ഡോസ് വീതമാണ് നല്‍കുന്നത്. കരുതല്‍ വേണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും രാജ്യം അനുമതി നൽകി.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ കൊവിഡ് വാക്സിനാണ് കൊവാക്സിൻ. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കൊവാക്സിൻ വികസിപ്പിച്ചത്. ഓക്സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സിനാണ് കൊവിഷീല്‍ഡ്. കൊവിഷീല്‍ഡിന് 70.42 ശതമാനം ഫലപ്രാപ്തിയെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
Read Also : രാജ്യത്ത് കൊവിഡ് വാക്സിൻ യാഥാർത്ഥ്യമായി; രണ്ട് വാക്സിനുകൾക്ക് അനുമതി
Story Highlights – Shashi Tharoor questions authorisation for Covaxin vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here