പന്ത്രണ്ട് ഏക്കര്‍ തരിശുനിലത്ത് കൃഷിയിറക്കി; ഇത് മൂന്നു കൂട്ടുകാരികളുടെ വിജയകഥ

കൂട്ടുകാരായ മൂന്ന് വനിതകള്‍ കൃഷിയിലും കൈകോര്‍ത്തപ്പോള്‍ തരിശ് കിടന്ന 12 ഏക്കര്‍ നിലത്ത് നെല്‍കൃഷി നിറഞ്ഞു. അതിരമ്പുഴ പഞ്ചായത്ത് ഇരുപതാം വാര്‍ഡിലെ കൈതകരി പള്ളിക്കണ്ടത്തിലാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സൗദാമിനി പ്രസന്നന്‍, സൗമ്യ രതീഷ്, ഡിജ എന്‍.പി എന്നിവര്‍ ചേര്‍ന്ന് തരിശു നിലം പാട്ടത്തിനെടുത്ത് നെല്‍കൃഷി ആരംഭിച്ചത്. മൂവരും കല്ലറ മുണ്ടാര്‍ സ്വദേശിനികളാണ്.
സ്വന്തം കൃഷിഭൂമിയില്‍ വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തുള്ള പരിചയമാണ് പുതിയ ചുവടുവയ്പ്പിന് ഇവര്‍ക്ക് കരുത്തായത്. ഇതിനു പുറമെ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികളിലൂടെയും മുണ്ടാറില്‍ ഇവര്‍ നെല്‍കൃഷി ചെയ്യുന്നുണ്ട്. ഉമ ഇനത്തില്‍ പെടുന്ന വിത്താണ് ഡിസംബര്‍ പകുതിയോടെ വിതച്ചത്.
ഏക്കറിന് 40 കിലോഗ്രാം എന്ന തോതില്‍ 12 ഏക്കറിലേക്കുള്ള നെല്‍വിത്ത് കൃഷി വകുപ്പ് സൗജന്യമായി നല്‍കി. സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി ഹെക്ടറിന് 40,000 രൂപ നിരക്കില്‍ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് അതിരമ്പുഴ കൃഷി ഓഫീസര്‍ ലിനറ്റ് ജോര്‍ജ് പറഞ്ഞു.
Story Highlights – Twelve acres of land were cultivated; success story of three friends
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here