ഏകദിന ശൈലിയിൽ ബാറ്റ് വീശി പന്ത്; മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 206 എന്ന നിലയിലാണ്. ഇനി 201 റൺസ് കൂടിയാണ് ഇന്ത്യക്ക് വിജയിക്കാൻ വേണ്ടത്. ഇന്ത്യക്കായി റിഷഭ് പന്ത് (73), ചേതേശ്വർ പൂജാര (41) എന്നിവർ പുറത്താവാതെ നിൽക്കുകയാണ്. ഇരുവരും ചേർന്ന് അപരാജിതമായ 104 റൺസിൻ്റെ കൂട്ടുകെട്ടിലും പങ്കാളിയായി. രോഹിത് ശർമ്മ (52), ശുഭ്മൻ ഗിൽ (31), അജിങ്ക്യ രഹാനെ (4) എന്നിവരാണ് പുറത്തായത്.
Read Also : സിഡ്നി ടെസ്റ്റ്: ഓപ്പണർമാർ പുറത്ത്; ഇന്ത്യക്ക് അവസാന ദിവസം വിജയിക്കാൻ വേണ്ടത് 309 റൺസ്
2 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. എന്നാൽ, രണ്ടാം ഓവറിൽ തന്നെ രഹാനെ പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. 4 റൺസ് മാത്രമെടുത്ത താരത്തെ നഥാൻ ലിയോണിൻ്റെ പന്തിൽ മാത്യു വെയ്ഡ് പിടികൂടുകയായിരുന്നു. വിഹാരിക്ക് പകരം പിന്നീട് ക്രീസിലെത്തിയത് ഋഷഭ് പന്ത് ആയിരുന്നു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്ത് ഓസീസ് ബൗളർമാരെ കടന്നാക്രമിച്ചു. പന്തിൻ്റെ ആക്രമണവും പൂജാരയുടെ പ്രതിരോധവും ഓസീസിനെ വട്ടംകറക്കി. ഇതിനിടെ പന്ത് നകിയ ചാൻസുകൾ ഓസ്ട്രേലിയ വിട്ടുകളയുകയും ചെയ്തു. കിട്ടിയ ലൈഫ് ഉപയോഗിച്ച് പന്ത് ഫിഫ്റ്റി തികച്ചു. വെറും 64 പന്തുകളിലാണ് പന്ത് ഫിഫ്റ്റിയിലേക്ക് കുതിച്ചെത്തിയത്.
പോസിറ്റീവായാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. ഓസീസ് ബൗളർമാരെ മികച്ച രീതിയിൽ നേരിട്ട ഓപ്പണർമാർ ആദ്യ വിക്കറ്റിൽ 71 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഹേസൽവുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നന്നായി ബാറ്റ് ചെയ്തിരുന്ന ഗില്ലിനെ (31) ഹേസൽവുഡ് ടിം പെയ്ൻ്റെ കൈകളിൽ എത്തിച്ചു. ഗിൽ പുറത്തായിട്ടും നന്നായി ബാറ്റിംഗ് തുടർന്ന രോഹിത് ലിയോണിനെതിരെ ബൗണ്ടറിയടിച്ച് ഫിഫ്റ്റി നേടി. എന്നാൽ, ഫിഫ്റ്റിക്ക് പിന്നാലെ, കമ്മിൻസിനെതിരെ ഒരു അനാവശ്യ ഷോട്ട് കളിച്ച് താരം പുറത്തായി. രോഹിതിനെ (52) മിച്ചൽ സ്റ്റാർക്ക് പിടികൂടുകയായിരുന്നു.
Story Highlights – india 3 for 206 vs australia in third test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here