പിച്ചിൽ കൃത്രിമം കാണിക്കാൻ സ്മിത്ത് ശ്രമിച്ചിട്ടില്ല; റിപ്പോർട്ടുകൾ തള്ളി ടിം പെയ്‌ൻ

മൂന്നാം ടെസ്റ്റിനിടെ സ്റ്റീവ് സ്മിത്ത് പിച്ചിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചു എന്ന റിപ്പോർട്ടുകൾ തള്ളി ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ. കളിക്കിടെ ഷാഡോ ബാറ്റ് ചെയ്യുന്നതും മറ്റും സ്മിത്തിൻ്റെ പതിവാണെന്നും അതാണ് അവിടെ സംഭവിച്ചതെന്നും പെയ്ൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്നാം ടെസ്റ്റിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പെയ്ൻ ഇക്കാര്യം വിശദീകരിച്ചത്.
“ഞാൻ ഇതേപ്പറ്റി സ്മിത്തിനോട് സംസാരിച്ചു. ഇത് ഇങ്ങനെയൊക്കെ ആയതിൽ അദ്ദേഹം വളരെ നിരാശനാണ്. സ്മിത്ത് ടെസ്റ്റ് കളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ, ഒരു ദിവസം അഞ്ചോ ആറോ തവണ അദ്ദേഹം ചെയ്യുന്നതേ ഇവിടെയും ചെയ്തിട്ടുള്ളൂ. ബാറ്റിംഗ് ക്രീസിൽ നിന്ന് ഷാഡോ പ്രാക്ടീസ് ചെയ്യുന്നതൊക്കെ അദ്ദേഹത്തിൻ്റെ പതിവാണ്. ഒരു ഇടംകയ്യൻ ബാറ്റ്സ്മാനായി അദ്ദേഹം ചില ഷോട്ടുകൾ കളിക്കുന്നത് നിങ്ങൾ ഇന്നലെ കണ്ടിട്ടുണ്ടാവും. ലിയോൺ പന്തെവിടെ പിച്ച് ചെയ്യിക്കണമെന്ന് നോക്കാനായിരുന്നു അത്. സെൻ്റർ മാർക്ക് ആണ് സ്മിത്ത് ചെയ്യാറ്. ഗാർഡ് മാറ്റാനല്ല അദ്ദേഹം ശ്രമിച്ചത്. പക്ഷേ, ഇങ്ങനെ ചില നിഗമനങ്ങൾ ഉണ്ടാവുന്നതിനാൽ ആ പതിവ് മാറ്റാൻ സ്മിത്ത് ശ്രമിക്കേണ്ടതാണ്.”- പെയ്ൻ പറഞ്ഞു.
Read Also : ആക്രമണം, പ്രതിരോധം, അതിജീവനം; സിഡ്നിയിൽ ഇന്ത്യക്ക് ഐതിഹാസിക സമനില
മൂന്നാം ടെസ്റ്റിൽ ഇന്ത്യ ജയത്തിനു തുല്യമായ സമനില പിടിച്ചിരുന്നു. ഓസ്ട്രേലിയ മുന്നോട്ടുവച്ച 407 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്താണ് കളി സമനിലയാക്കിയത്. 97 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ചേതേശ്വർ പൂജാര (77), രോഹിത് ശർമ്മ (52) എന്നിവരും തിളങ്ങി. ഇവർക്കെല്ലാം ഉപരി ആറാം വിക്കറ്റിൽ അശ്വിൻ-വിഹാരി സഖ്യം നടത്തിയ ചെറുത്തുനില്പിൻ്റെ പേരിലാണ് ഈ ടെസ്റ്റ് ഓർമ്മിക്കപ്പെടുക. 43.4 ഓവറുകളാണ് ഈ സഖ്യം അതിജീവിച്ചത്. 62 റൺസിൻ്റെ കൂട്ടുകെട്ടും ഇവർ ഉയർത്തി. അശ്വിൻ 39ഉം വിഹാരി 23ഉം റൺസെടുത്ത് പുറത്താവാതെ നിന്നു.
Story Highlights – tim paine defends steve smith
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here