ഒ.എൻ.വി സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്ക്

നാലാമത് ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്കു സമർപ്പിച്ചു. കളമശേരിയിലെ വീട്ടിൽ നടന്ന ചടങ്ങിൽ ഒ.എൻ.വി. കൾച്ചറൽ അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണനാണ് പുരസ്‌കാരം സമ്മാനിച്ചത്. മൂന്നുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തനിക്കു ലഭിച്ച പുരസ്‌കാരം അന്തിചായും നേരത്ത് നൽകപ്പെട്ട വലിയ സാന്ത്വനമാണെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം ഡോ. എം. ലീലാവതി പറഞ്ഞു.
ഒരു ഏകാന്ത ദ്വീപു പോലെ ഴു പതിറ്റാണ്ടിലേറെയായി സാഹിത്യ നിരൂപണ രംഗത്ത് തെളിഞ്ഞു നിൽക്കുകയാണ് ഡോ. എം. ലീലാവതി. നിരൂപണ സാഹിത്യ രംഗത്ത് സ്ത്രീ സാന്നിധ്യം അധികമില്ല. ഉള്ളവർ പൊതുവെ മിന്നിപ്പൊലിഞ്ഞു മായുകയാണ്. ലീലാവതിയ്ക്ക സമാനമായതെന്നു പറയാവുന്ന മറ്റൊരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീയെന്ന പരിഗണനയില്ലാതെ അതിപ്രഗത്ഭരായ പുരുഷ കേസരികളോട് മത്സരിച്ച് അവർക്കിടയിൽ സ്വന്തമായൊരു കസേര വലിച്ചിട്ട് ഇരിക്കുകയായിരുന്നു ലീലാവതി. അത് പ്രതിഭയുടെയും അപഗ്രഥനശേഷിയുടെയും ബലത്തിലാണ്. മലയാള കവിതാ സാഹിത്യ ചരിത്രം തന്നെയാണ് അവർ നമുക്ക് തന്നത്. പുതിയ തലമുറയെ അവർ സാഹിത്യ ആസ്വാദനത്തിന്റെ പുതിയ ചക്രവാളത്തിലേക്കാണ് നയിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കാലത്തിനു നേർക്ക് കണ്ണടച്ചിരുന്നു കൊണ്ട് സാഹിത്യമെഴുതിയ കവിയല്ല ഒ.എൻ.വി. കുറുപ്പ്. സമൂഹത്തിലെ ജ്വലിക്കുന്ന, പൊള്ളിക്കുന്ന സത്യങ്ങളെ അദ്ദേഹം സാഹിത്യത്തിൽ പ്രതിഫലിപ്പിച്ചു. ഒ.എൻ.വി ഒരിക്കലും തന്റെ കാലത്തെ ജ്വലിക്കുന്ന സംഭവങ്ങളിൽ നിന്നും പുറംതിരിഞ്ഞു നടന്ന ആളല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കെട്ടകാലത്തെപ്പറ്റിയുള്ള സാഹിത്യ കൃതികൾ ഇന്ത്യയിൽ ഉണ്ടാകേണ്ട കാലമാണിതെന്നും മതരാഷ്ട്രീയം രാഷ്ട്രത്തിനു മേൽ പിടിമുറുക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട ഉത്കണ്ഠയിൽനിന്ന് ഇന്ത്യയിലെ സാഹിത്യകാരന്മാർക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയസുകാലത്ത് കിട്ടുന്ന പുരസ്‌കാരങ്ങളെല്ലാം സാന്ത്വനമാണ്. തന്നെക്കാൾ താഴെ പ്രായമുള്ളവരുടെ പുരസ്‌കാരം എന്നു പറയുന്നത് ദീർഘായുസ്സിന് ലഭിക്കുന്ന ശാപമാണെന്നും ലീലാവതി പറഞ്ഞു.
ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. അക്കാദമി ഉപദേശക സമിതി ചെയർമാൻ ജി.രാജ് മോഹൻ പ്രശസ്തിപത്ര പാരായണം നടത്തി.
Story Highlights – ONV Literary Award M. To Lilavati
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here