തമിഴ്‌നാട്ടില്‍ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ തോക്കുചൂണ്ടി ഏഴ് കോടിയുടെ കവര്‍ച്ച

തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖയില്‍ വന്‍ കവര്‍ച്ച. മുഖംമൂടി ധരിച്ചെത്തിയ സംഘം ജീവനക്കാരെ തോക്കുചൂണ്ടി ഏഴ് കോടി രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്നു. കവര്‍ച്ചയുടെ സിസിടിവി ദൃശ്യം ട്വന്റി ഫോറിന് ലഭിച്ചു. പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ ഒന്‍പതരയ്ക്ക് സ്ഥാപനം തുറന്ന ഉടനെ ഇടപാട് നടത്താനുണ്ടെന്ന് പറഞ്ഞ് വ്യാജേന എത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച് മാനേജര്‍, ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കെട്ടിയിട്ട് തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരെ ഉപയോഗിച്ച് തന്നെയാണ് ലോക്കര്‍ തുറപ്പിച്ചത്.
Read Also : മുത്തൂറ്റ് തൊഴിൽ തർക്കം; പരിഹാര ചർച്ച വീണ്ടും പരാജയത്തിൽ
ഏഴര കോടി രൂപ വില വരുന്ന 25 കിലോ സ്വര്‍ണവും 96,000 രൂപയും മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം കവര്‍ന്നു. സ്ഥാപനത്തിലെ സിസി ടിവി റെക്കോര്‍ഡറും എടുത്തതാണ് കവര്‍ച്ച സംഘം കടന്നു കളഞ്ഞത്. മാനേജറുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. സ്ഥാപനത്തില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തില്‍ അടിസ്ഥാനത്തില്‍ 10 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചാണ് പൊലീസ് അന്വേഷണം.
പ്രതികള്‍ കര്‍ണാടക ഭാഗത്ത് രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവിലും തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചു. മുത്തൂറ്റിന്റെ ഇതേ ശാഖയില്‍ ഒരു മാസം മുന്‍പും കവര്‍ച്ചാ ശ്രമം നടന്നിരുന്നു.
Story Highlights – muthoot finance, robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here