കര്‍ഷക സംഘടനകളുമായുള്ള നിരുപാധിക ചര്‍ച്ചകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങുന്നു
കര്‍ഷക സംഘടനകളുമായുള്ള നിരുപാധിക ചര്‍ച്ചകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചതായി വിവരം. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്ന സംഘടനകളുമായി മാത്രം ഇനി ചര്‍ച്ച എന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ ഒന്നര വര്‍ഷത്തേക്ക് നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിക്കാമെന്നും പോരായ്മകള്‍ പരിശോധിക്കാന്‍ സമിതിയെ വയ്ക്കാമെന്നും ആണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍.
റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ചയ്ക്ക് ഉപാധികളോടെ മാത്രം ആകും ഇനി കേന്ദ്രസര്‍ക്കാര്‍ തയാറാകുക. പത്തോളം ചര്‍ച്ചകള്‍ നടന്നിട്ടും എകപക്ഷീയ നിലപാട് കര്‍ഷക സംഘടനകള്‍ തുടരുന്നു എന്ന് മന്ത്രിസഭാ ഉപസമിതി വിലയിരുത്തിയ സാഹചര്യത്തിലാണ് നടപടികള്‍. വാഗ്ദാനങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പ് കര്‍ഷകര്‍ നല്‍കിയാല്‍ മാത്രം ചര്‍ച്ച എന്ന കര്‍ശന നിലപാട് ആകും കേന്ദ്രം സ്വീകരിക്കുന്നത്. പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ ഒന്നര വര്‍ഷത്തേക്കു നിയമങ്ങള്‍ നടപ്പാക്കുന്നതു മരവിപ്പിക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രധാനവാഗ്ദാനം.
നിയമത്തില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കാന്‍ സമിതിയെ വയ്ക്കാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. അവസാനം നടന്ന 11ാം ചര്‍ച്ചയിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് സമരം പിന്‍ വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സമരം നടത്തുന്ന സംഘടനകള്‍ തയാറായില്ല. നിയമങ്ങള്‍ പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനു തയാറല്ലെന്നായിരുന്നു സംഘടനകളുടെ നിലപാട്. ഇനി ചര്‍ച്ച വേണമെങ്കില്‍ സംഘടനകള്‍ മുന്നോട്ടു വരണമെന്ന നിലപാടാണു കഴിഞ്ഞ ചര്‍ച്ച അലസിപ്പിരിഞ്ഞ പശ്ചാത്തലത്തില്‍ ഇപ്പോള്‍ കേന്ദ്രത്തിന്റേത്. വാഗ്ദാനങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന നിലപാട് ചര്‍ച്ചയ്ക്കുള്ള താത്പര്യം സംഘടനകള്‍ പ്രകടിപ്പിച്ചാല്‍ സര്‍ക്കാര്‍ അറിയിക്കും.
Story Highlights – Central Government- discussions with farmers’ organizations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here