അവധിയിൽ പോയി തിരികെ പ്രവേശിക്കാത്തതിന് പിരിച്ചുവിട്ട കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രിംകോടതി

ദീർഘ അവധിയിൽപ്പോയി തിരികെ പ്രവേശിക്കാത്തതിന് പിരിച്ചുവിട്ട കെ.എസ്.ആർ.ടി.സി. ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രിംകോടതി. ജീവനക്കാരുടെ അവധി അനധികൃതമല്ലെന്നും അനുവദിക്കപ്പെട്ടതാണെന്നും കണ്ടെത്തിയാണ് നടപടി. ജസ്റ്റിസ് മോഹൻ എം. ശാന്തന ഗൗഡർ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.
ജീവനക്കാർക്ക് പലവിധ ദീർഘകാല അവധികൾ കെ.എസ്.ആർ.ടി.സി നൽകുന്നുണ്ട്. വിദേശത്ത് പോകാനും മറ്റും അഞ്ചു വർഷം വരെ ആണ് അവധി ഇത്തരത്തിൽ അവധിയിൽപ്പോയ ജീവനക്കാരോട് ഉടൻതന്നെ ജോലിയിൽ തിരികെ പ്രവേശിക്കാൻ കെഎസ്ആർടിസി നിർദ്ദേശിച്ചു. 136 പേർക്കാണ് നോട്ടീസ് നൽകിയത്. നോട്ടീസ് കൈപറ്റിയവരിൽ ഭൂരിപക്ഷത്തിനും കെ.എസ്.ആർ.ടി.സി അവശ്യപ്പെട്ട സമയത്ത് ജോലിയിൽ തിരികെ പ്രവേശിയ്ക്കാൻ സാധിച്ചില്ല. ഇവരെ എല്ലാവരെയും പിരിച്ചുവിട്ടു. ഈ നടപടിയ്ക്ക് എതിരെ പിരിച്ച് വിട്ടവർ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കരസ്ഥമാക്കി. ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്നതായിരുന്നു കെ.എസ്.ആർ.ടി.സി സുപ്രിംകോടതിയിൽ സമർപ്പിച്ച അപ്പിൽ. ഇതാണ് സുപ്രിംകോടതി തള്ളിയത്.
ജീവനക്കാരുടെ അവധി അനധികൃതമല്ലെന്ന് രേഖകളിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. അവധി അനുവദിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി പിരിച്ച് വിട്ടവരെ തിരികെയെടുക്കാനുള്ള കേരള ഹൈക്കോടതി വിധി ശരിവച്ചു. അപ്പീൽ തള്ളിയെങ്കിലും ഇത്തരം ദീർഘകാല അവധിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നിയമപരമായ ചോദ്യങ്ങൾ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ബാങ്ക് വായ്പ (3100 കോടി) ഉൾപ്പെടെ 4315 കോടിയുടെ ബാധ്യതയുണ്ടെന്നും കൊവിഡ് അടച്ചിടൽ സ്ഥിതി രൂക്ഷമാക്കിയെന്നും അപ്പീൽ അനുവദിയ്ക്കണം എന്നുമായിരുന്നു കെ.എസ്.ആർ.ടി.സി യുടെ വാദം.
Story Highlights – Supreme Court orders recall of sacked KSRTC employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here