ഇംഗ്ലണ്ട് 578നു പുറത്ത്; 59 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 59 റൺസ് എടുക്കുന്നതിനിടെ ആതിഥേയർക്ക് ഓപ്പണർമാരെ നഷ്ടമായി. ഇരുവരെയും ജോഫ്ര ആർച്ചറാണ് മടക്കിയത്. ആദ്യ ഇന്നിംഗ്സ് ഇംഗ്ലണ്ട് 578 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഇരട്ടസെഞ്ചുറി നേടിയ ക്യാപ്റ്റൻ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിൻ്റെ ഇന്നിംഗ്സിൽ നിർണായകമായത്.
218 റൺസ് നേടിയ ജോ റൂട്ടിൻ്റെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഡോമിനിക് സിബ്ലി (87), ബെൻ സ്റ്റോക്സ് (82) എന്നിവരും ഇംഗ്ലണ്ട് സ്കോറിലേക്ക്ക് നിർണായക സംഭാവന നൽകിയത്. പല താരങ്ങൾക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ അവർക്ക് സാധിച്ചില്ല. ഇന്ത്യക്കായി ബുംറയും അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇഷാന്ത് ശർമ്മ, ഷഹബാസ് നദീം എന്നിവർക്ക് രണ്ട് വിക്കറ്റ് വീതം ഉണ്ട്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് സ്കോർബോർഡിൽ 19 റൺസ് ആയപ്പോഴേക്കും രോഹിതിനെ നഷ്ടമായി. 6 റൺസെടുത്ത ഓപ്പണറെ ആർച്ചർ ജോസ് ബട്‌ലറുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ശുഭ്മൻ ഗില്ലിൻ്റെ വിക്കറ്റും ഏറെ വൈകാതെ നഷ്ടമായി. മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ഗില്ലിനെ നഷ്ടമായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. 28 പന്തുകളിൽ 29 റൺസെടുത്ത ഗിൽ മോശം ഷോട്ടിലൂടെ ആൻഡേഴ്സണു പിടികൊടുക്കുകയായിരുന്നു.
ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ചേതേശ്വർ പൂജാര (20), വിരാട് കോലി (4) എന്നിവരാണ് ക്രീസിൽ.
Story Highlights – india lost 2 wickets vs england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here