നിയമസഭ തെരഞ്ഞെടുപ്പ്; പണിയ ഗോത്രവിഭാഗത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യം

നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പണിയ ഗോത്രവിഭാഗത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ രംഗത്ത്. ജില്ലയില്‍ സംവരണ മണ്ഡലത്തില്‍ പോലും പ്രത്യേക സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിക്ക് മാത്രമേ അവസരം ലഭിക്കുന്നുള്ളൂവെന്നും ഇത്തവണ പരിഗണന ലഭിച്ചില്ലെങ്കില്‍ ആദിവാസി സംഘടനകള്‍ സ്വതന്ത്രമായി നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാന്‍ നിര്‍ബന്ധിതരാകുമെന്നും ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം ഗീതാനന്ദന്‍ ട്വന്റി ഫോറിനോട് പറഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ രണ്ട് സംവരണ മണ്ഡലമുണ്ടായിട്ടും ചില പ്രത്യേക സമുദായത്തിലുള്ളവര്‍ ഇത് കുത്തകയാക്കി കൊണ്ടുനടക്കുകയാണെന്നാണ് ആദിവാസി സംഘടനകളുടെ വിമര്‍ശനം. ഇടത്, വലത് മുന്നണികള്‍ ഇത് കാലങ്ങളായി തുടരുകയാണ്. വയനാട്ടില്‍ പണിയ,അടിയ,കാട്ടുനായ്ക്ക വിഭാഗങ്ങളിലെ വോട്ടര്‍മാര്‍ നിരവധിയുണ്ടെന്നിരിക്കെ ഇത്തവണ കാര്യശേഷിയും വിദ്യാഭ്യാസവും രാഷ്ട്രീയബോധ്യവുമുള്ള ചെറുപ്പക്കാരെ ഈ വിഭാഗങ്ങളില്‍ നിന്ന് മുന്നണികള്‍ പരിഗണിക്കണമെന്നാണ് ആദിവാസി സംഘടനകള്‍ ആവശ്യപ്പെടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ അര്‍ഹമായ പ്രാതിനിധ്യം മുന്നണികള്‍ ഉറപ്പാക്കിയില്ലെങ്കില്‍ സ്വതന്ത്രമായി തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങാനാണ് സംഘടനകളുടെ തീരുമാനം. ആദിവാസി ഗോത്ര മഹാസഭ,കേരള ആദിവാസി ഫോറം എന്നീ സംഘടനകള്‍ സംയുക്തമായാണ് ഈ ആവശ്യമുന്നയിക്കുന്നത്.
Story Highlights – Assembly elections wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here