മരടിലെ ഫ്‌ളാറ്റ് നിർമാതാക്കൾക്ക് എതിരെ സുപ്രിംകോടതി; നൽകേണ്ട നഷ്ടപരിഹാര തുകയുടെ പകുതിയെങ്കിലും കെട്ടിവയ്ക്കണം

മരടിലെ ഫ്‌ളാറ്റ് നിർമാതാക്കൾക്ക് എതിരെ കർശന നിലപാടുമായ് സുപ്രിംകോടതി. നൽകേണ്ട നഷ്ടപരിഹാര തുകയുടെ പകുതിയെങ്കിലും കെട്ടിവച്ചില്ലെങ്കിൽ റവന്യു റിക്കവറിക്ക് ഉത്തരവിടും എന്ന് സുപ്രികോടതി വ്യക്തമാക്കി. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളിൽ തീറാധാരം ഇല്ലാത്തവർക്കും നഷ്ടപരിഹാരത്തിന് അവകാശം ഉണ്ടെന്നും സുപ്രിംകോടതി പറഞ്ഞു. അടുത്ത ബുധനാഴ്ച കേസ് പരിഗണിക്കുന്നതിന് മുൻപ് ഫ്ളാറ്റ് നിർമാതാക്കൾ നിലപാട് അറിയിക്കണം എന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.
മരടിലെ പൊളിച്ച ഫ്‌ളാറ്റിന്റെ ഉടമകൾക്ക് പ്രാഥമിക നഷ്ടപരിഹാരമായി നാല് നിർമാതാക്കളും കൂടി നൽകേണ്ടത് 61.50 കോടി രൂപയാണ്. ഇതിൽ ആകെ ലഭിച്ചത് 4.89 കോടി രൂപ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി സുപ്രിംകോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി നിലപാട് കടുപ്പിച്ചത്. നഷ്ടപരിഹാര തുക നൽകാൻ തങ്ങളുടെ വസ്തുക്കൾ വിൽക്കാൻ അനുവദിക്കണം എന്ന് ഫ്‌ളാറ്റ് നിർമാതാക്കൾ ഇന്നും കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യം നേരത്തെ എന്തുകൊണ്ട് സമിതിക്ക് മുമ്പാകെ അവശ്യപ്പെട്ടില്ല എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
പണം കെട്ടിവച്ചില്ലങ്കിൽ റവന്യു റിക്കവറിക്ക് ഉത്തരവിടും എന്ന് ജസ്റ്റിസ് നവീൻ സിൻഹ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. അടുത്ത ബുധനാഴ്ച കേസ് പരിഗണിക്കുന്നതിന് മുൻപ് ഫ്ളാറ്റ് നിർമാതാക്കൾ നിലപാട് അറിയിക്കണം എന്നാണ് കോടതിയുടെ നിർദ്ദേശം. മരടിലെ തീറാധാരം ഇല്ലാത്ത ഫ്‌ളാറ്റ് ഉടമകൾക്കും നഷ്ടപരിഹാരത്തിന് അവകാശം ഉണ്ടോ എന്ന ചോദ്യത്തിനും സുപ്രിംകോടതി ഇന്ന് ഉത്തരം നല്കി, ഫ്‌ളാറ്റ് വാങ്ങിയത്തിന്റെ കരാർ പത്രം ഉള്ള തീറാധാരം ഇല്ലാത്തവർക്കും നഷ്ടപരിഹാരത്തിന് അവകാശം ഉണ്ടെന്ന് സുപ്രിംകോടതി വ്യക്തമാക്കി. തീരദേശ നിയമം ലംഘിച്ച് സംസ്ഥാനത്ത് പണിത അനധികൃത കെട്ടിടങ്ങളുടെ പട്ടിക കൈമാറാത്ത ചീഫ് സെക്രട്ടറിക്കെതിരെ സമർപ്പിച്ച കോടതി അലക്ഷ്യ ഹർജി സുപ്രിംകോടതി പിന്നിട് പരിഗണിക്കും. മേജർ രവി നൽകിയ കോടതി അലക്ഷ്യ ഹർജിയാണ് പിന്നിട് പരിഗണിക്കാൻ മാറ്റിയത്.
Story Highlights – Supreme Court against marad flat builders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here