പാലായില്ലെങ്കിൽ മുന്നണി വിടും : മാണി സി കാപ്പൻ

പാലായില്ലെങ്കിൽ മുന്നണി വിടുമെന്ന് എൻസിപി നേതാവും എംഎൽഎയുമായ മാണി സി കാപ്പൻ. ശരത്പവാറുമായി നാളെ കൂടികാഴ്ച നടത്തുമെന്നും വെള്ളിയാഴ്ച അന്തിമ തിരുമാനം ഉണ്ടാകുമെന്നും മാണി സി കാപ്പൻ പറഞ്ഞു.
പാലാ വിട്ടു കൊടുക്കില്ലെന്നും ദേശീയ നേതൃത്വം തനിക്ക് അനുകൂലമായിരിക്കുമെന്നും മാണി പറഞ്ഞു. സിപിഐഎം മുന്നണി മര്യാദ കാണിച്ചില്ല. മുന്നണി വിടുന്നതടക്കമുള്ള കാര്യങ്ങൾ വെള്ളിയാഴ്ച ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.
നേരത്തെ മാണി സി കാപ്പനെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു. ജോസ് കെ മാണി എൽഡിഎഫിൽ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്‌നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിൽ മാണി. സി. കാപ്പൻ ഉറച്ചു നിന്നു. പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ മാസ്റ്ററും രംഗത്തെത്തി. വിഷയത്തിൽ ദേശീയ അധ്യക്ഷൻ ശരദ് പവാറും ഇടപെട്ടു. അതിനിടെ മാണി. സി. കാപ്പൻ യുഡിഎഫിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയർന്നു. ഡൽഹിയിൽ ശരദ് പവാറുമായി മാണി. സി. കാപ്പൻ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെ പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് എൽഡിഎഫ്, എൻസിപിയെ ഔദ്യോഗികമായി അറിയിച്ചു. മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റിൽ മത്സരിക്കാനും എൽഡിഎഫ് നിർദേശിച്ചു. പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് എൻസിപിക്ക് നൽകാമെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇതിനിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണമെത്തിയത്.
Story Highlights – will leave cpim if not given pala seat says mani c kappan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here