ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ പാകിസ്താനു ചോർത്തിനൽകി; ഡിആർഡിഒ ഫൊട്ടോഗ്രാഫർക്ക് ജീവപര്യന്തം തടവ്

ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ പാകിസ്താനു ചോർത്തിനൽകിയ ഡിഫൻസ് റിസർച്ച് & ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഫൊട്ടോഗ്രാഫർക്ക് ജീവപര്യന്തം തടവ്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ ഏജൻസിയായ ഡിആർഡിഒയിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തുവന്നിരുന്ന ഈശ്വർ ബെഹ്‌റയെയാണ് കഴിഞ്ഞ ദിവസം ബാൽസോർ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
ഡിആർഡിഒയുടെ മിസൈൽ ഗവേഷണ സംബന്ധിയായ രഹസ്യങ്ങൾ ചോർത്തിയെടുത്ത് പാകിസ്താൻ്റെ ചാരസംഘടനയായ ഐഎസ്‌ഐക്കു കൈമാറി എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ചാന്ദ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റിംഗ് കേന്ദ്രത്തിലുള്ള സിസിടിവി കേന്ദ്രത്തിലെ താത്കാലിക ഫൊട്ടോഗ്രാഫറായിരുന്നു ഇയാൾ. ജോലിയുടെ ഭാഗമായി ഇയാൾ ഡിആർഡിഒയുടെ ടെസ്റ്റിംഗ് സെന്ററിൽ വരാറുണ്ടായിരുന്നു. ഇങ്ങനെ വരുമ്പോൾ ഇയാൾ മിസൈലുകളുടെ വീഡിയോ എടുക്കുകയും, പിന്നീട് ക്യാമറ റിപ്പയർ ചെയ്യാനെന്ന പേരിൽ കൊൽക്കത്തയിലേക്ക് പോയി ഈ ദൃശ്യങ്ങൾ ഐഎസ്‌ഐ ഏജന്റുമാർക്ക് കൈമാറുകയും ചെയ്യുകയായിരുന്നു എന്നാണ് ഇന്റലിജൻസ് ബ്യൂറോയുടെ കണ്ടെത്തൽ. 10 തവണയെങ്കിലും ഇയാൾ ഐഎസ്‌ഐ ഏജൻ്റുമാർക്കായി പ്രവർത്തിച്ചിരുന്നു എന്ന് ഐബി പറയുന്നു. മാത്രമല്ല, അബുദാബി, മുംബൈ, മീററ്റ്, ആന്ധ്ര, ബീഹാർ എന്നിവിടങ്ങളിൽ നിന്ന് ബെഹ്‌റക്ക് പണം വന്നിരുന്നതായും ഐബി കോടതിയിൽ വെളിപ്പെടുത്തി.
ബെഹ്‌റ ചെയ്തത് ഇന്ത്യയുടെ പരമാധികാരം അപകടത്തിലാക്കുന്ന തരത്തിലുള്ള ഒരു കുറ്റമാണ് എന്ന് കോടതി നിരീക്ഷിച്ചു. മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കിൽ രാജ്യത്തിന്റെ സുരക്ഷ തന്നെ അപകടത്തിലാകും. എന്നും ഒഡിഷ കോടതി വിധിപ്രസ്താവത്തിൽ നിരീക്ഷിച്ചു.
2015 ജനുവരി 23നാണ് ഈശ്വർ ബെഹ്റ അറസ്റ്റിലായത്. 2007ൽ 8-10 മാസക്കാലമാണ് ഇയാൾ ഐഎസ്‌ഐക്കായി ചാരവേല ചെയ്തത്.
Story Highlights – ISI Spy Ishwar Behera Convicted, Sentenced To Life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here