ഒടിടി പ്ലാറ്റ്ഫോമുകൾക്കുള്ള കടിഞ്ഞാൺ; വിശദവിവരങ്ങൾ ഇങ്ങനെ [24 Explainer]
ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കടിഞ്ഞാണിടാൻ സർക്കാർ തീരുമാനിച്ചത് അല്പം മുൻപാണ്. വിവിധ മാർഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളുമാണ് സർക്കാർ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുകൾക്കുള്ള വിവിധ മാർഗനിർദ്ദേശങ്ങളോട് അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ ഉണ്ടായി.
സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൂടെ നഗ്നത കാണിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നു എന്ന് വ്യാപകമായി ആരോപണം ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അഡൾട്ട് കണ്ടൻ്റുകൾക്ക് 18+ സർട്ടിഫിക്കറ്റ് നൽകണം എന്ന് നിർദ്ദേശത്തിലുണ്ട്. 18 വയസ്സ് തികയാത്തവർ ഈ കണ്ടൻ്റുകൾ കാണാൻ പാടില്ല.
6 വിഭാഗങ്ങളിലായി ഉള്ളടക്കങ്ങൾ വർഗീകരിക്കണം. U (യൂണിവേഴ്സൽ), U/A – പൊതുവായ ഉള്ളടക്കം, U/A 7+, U/A 13+, U/A 16+ എന്നിങ്ങനെയാണ് 18+ ഒഴികെയുള്ള വിഭാഗങ്ങൾ. U/A 7+ വിഭാഗത്തിൽ വയലൻസ് സീനുകൾ അനുവദിക്കും. എന്നാൽ അത് ഫാൻ്റസി, കോമഡി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവ ആയിരിക്കണം. നഗ്നതയോ മറ്റ് ലൈംഗിക ഉള്ളടക്കമോ ഇവയിൽ ഉണ്ടാവരുത്. U/A 13+ വിഭാഗത്തിൽ ഗ്രാഫിക്കൽ വയലൻസ് ആവാം. എന്നാൽ, ഒരുപാട് രക്തം പുരണ്ട സീനുകൾ പാടില്ല. സ്വയം വേദനിപ്പിക്കുന്ന സീനുകളും ഉണ്ടാവുന്നതിൽ കുഴപ്പമില്ല. എന്നാൽ, അവ വിശദമായി കാണിക്കരുത്. നഗ്നതയും ലൈംഗിക ഉള്ളടക്കവും അനുവദിക്കം. എന്നാൽ സെക്ഷുവൽ റഫറൻസുകളുടെ ഗ്രാഫിക്കൽ വിവരങ്ങൾ പാടില്ല.
16 വയസ്സിനു മുകളിലുള്ള പ്രേക്ഷകർക്കാണ് U/A 16+ ക്യാറ്റഗറി. ഗ്രാഫിക്കൽ വയലൻസ്, ലൈംഗികാതിക്രമങ്ങൾ, സ്വയം വേദനിപ്പിക്കുന്ന സീനുകൾ ഇവയൊക്കെ അനുവദിക്കും. ലൈംഗിക ഉള്ളടക്കവും നഗ്നതയും കാണിക്കാം. എന്നാൽ, കൂടുതൽ ഗ്രാഫിക്കൽ ആവാനോ അധികമാവാനോ പാടില്ല. മയക്കുമരുന്ന് ഉപയോഗ സീനുകൾ കാണിക്കാം. പ്രോത്സാഹിപ്പിക്കാൻ പാടില്ല.
അഡൾട്ട് വിഭാഗത്തിൽ ഈ നിയന്ത്രണങ്ങൾ ഇല്ല. ഭാഷയിലും ലൈംഗിക, നഗ്നതകളിലുമൊന്നും നിയന്ത്രണങ്ങൾ ഇല്ല. ക്രിമിനൽ നിയമങ്ങളുടെ ലംഘനമില്ലെങ്കിൽ നിയമവിരുദ്ധ ലഹരിവസ്തുക്കളുടെ ഉപയോഗവും സീനുകളിൽ ഉൾപ്പെടുത്താം.
ഒടിടി നിയന്ത്രണങ്ങളിലെ ത്രിതല സംവിധാനത്തിലെ ആദ്യ തലം അതാത് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ പരിധിയിൽ വരുന്നതാണ്. അതിനു മുകളിൽ ഒരു സെൽഫ് റെഗുലേറ്ററി ബോഡിയും ഏറ്റവും മുകളിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള ഓവർസൈറ്റ് മെക്കാനിസവും ഉണ്ടാവും. ഒടിടി പ്ലാറ്റ്ഫോമുകളിലും ഡിജിറ്റൽ പോർട്ടലുകളിലും പരാതി പരിഹാര സംവിധാനം ഉണ്ടായിരിക്കണം. ഇതിന് സുപ്രീം കോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിമാർ നേതൃത്വം നൽകണം. മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കങ്ങൾ കർശനമായി നിയന്ത്രിയ്ക്കണം. ദേശവിരുദ്ധത,
ലൈംഗികത, അക്രമം എന്നിവയെ പ്രോത്സാഹിപ്പിക്കരുത്.
ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ സംവിധാനങ്ങൾക്കും വിവിധ തരത്തിൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ദോഷകരമായ പോസ്റ്റുകളും മറ്റും കണ്ടെത്തി നീക്കം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം ഏർപ്പെടുത്തണം. നഗ്നത, സ്ത്രീകളുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ എന്നിവ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം. വാട്സപ്പ് പോലെ മെസേജിംഗ് ആപ്പുകളിൽ ഫോർവേഡ് മെസേജുകൾ ആദ്യം ചെയ്ത ആളെ കണ്ടെത്താനുള്ള സംവിധാനം ഏർപ്പെടുത്തണം. പരാതി പരിഹാര ഉദ്യോഗസ്ഥൻ ഇന്ത്യയിൽ താമസിക്കണം. പരാതികളിൽ 15 ദിവസത്തിനകം പരിഹാരം കാണണം. അടിയന്തര നടപടികൾ ആവശ്യമുള്ള കേസുകൾ കൈകാര്യം ചെയ്യാൻ സർക്കാർ ഒരു മേൽനോട്ട സംവിധാനം ഉണ്ടാവും. സമൂഹമാധ്യമങ്ങൾക്കായുള്ള പ്രത്യേക നിയമങ്ങൾ മൂന്ന് മാസത്തിനുള്ളിൽ കൊണ്ടുവരും.
Story Highlights – regulations for ott platforms 24 explainer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here