അരവിന്ദ് കേജ്‌രിവാളിന്റെ സുരക്ഷ വെട്ടിക്കുറച്ചതായി ഡൽഹി സർക്കാർ; ആരോപണം നിഷേധിച്ച് കേന്ദ്രസർക്കാർ

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സുരക്ഷ വെട്ടിക്കുറച്ചതായി ഡൽഹി സർക്കാർ. ഗുജറാത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി വിജയിച്ചതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരം സുരക്ഷ പിൻവലിച്ചത്.
ഡൽഹി പൊലീസിന്റെ ആറ് കമാൻഡോകളാണ് കേജ്‌രിവാളിന്റെ സുരക്ഷാ സേനയിൽ ആദ്യം ഉണ്ടായിരുന്നത്. നിലവിൽ ഇത് രണ്ട് പേരായി കുറച്ചു എന്നാണ് ആരോപണം. ഗുജറാത്തിലെ സൂറത്തിൽ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി 27 സീറ്റുകളാണ് നേടിയത്. ഇവിടെ അരവിന്ദ് കേജ്‌രിവാൾ റാലിയും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇപ്പോൾ ഇസഡ് പ്ലസ് വിഭാഗത്തിലെ സുരക്ഷയാണ് കേജ്‌രിവാളിന് ലഭിച്ച് വന്നത്. ഇത് ഇസഡ് പ്ലസ് കംപ്ലീറ്റ് എന്ന വിഭാഗത്തിലേയ്ക്ക് മാറ്റി.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിലാണ് നിലവിൽ കേജ്‌രിവാൾ. കഴിഞ്ഞ ദിവസങ്ങളിൽ കേജ്‌രിവാൾ റോഡ് ഷോ അടക്കം നടത്തുകയും ചെയ്തിരുന്നു. പൊതുവേദികളിൽ മുൻപ് പലതവണ കേജ്‌രിവാളിനെതിരെ കയ്യേറ്റ ശ്രമം ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഇത്തരം ഭീഷണികളെ കുറിച്ച് രഹസ്യാന്വേഷണ റിപ്പോർട്ടുകളും ഉണ്ട്.
അതേസമയം, ഡൽഹി സർക്കാരിന്റെ ആരോപണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. മുൻപ് ഉണ്ടായിരുന്ന സുരക്ഷ ഇനിയും ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Story Highlights – Aravind kejriwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here