മൂന്ന് ജില്ലകളിലെ 75 ഓളം വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച; മൂന്ന് യുവാക്കൾ പിടിയിൽ

തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ 75 ഓളം വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തിയ മൂന്ന് യുവാക്കൾ തൃശൂർ സിറ്റി പൊലീസിന്റെ പിടിയിൽ. പാലക്കാട് ചിറ്റൂർ സ്വദേശി നവാസ്, ചെർപ്പുളശേരി സ്വദേശി മുഹമ്മദ് ബിലാൽ, തമിഴ്‌നാട് ട്രിച്ചി സ്വദേശി അരുൺ കുമാർ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ ആനമലയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങിനടന്ന് വ്യാപാരസ്ഥാപനങ്ങൾ നിരീക്ഷിക്കും. രാത്രി വന്ന് ഷട്ടറിന് നടുവിലെ പിടിയിൽ തുണി കെട്ടി വലിച്ച് വിടവ് ഉണ്ടാക്കി അകത്ത് കയറി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഓരോ പ്രദേശത്തും ഇങ്ങനെ കണ്ടുവച്ച പരമാവധി സ്ഥാപനങ്ങളിൽ ഒറ്റയടിക്ക് മോഷണം നടത്തും. തുടർന്ന് മോഷണ മുതലുകളും കൊണ്ട് പുലർച്ചെ തന്നെ തമിഴ്‌നാട്ടിലേക്ക് കടക്കുകയുമാണ് സംഘത്തിന്റെ പതിവ്.
പ്രതികളിൽ നിന്ന് 55ഓളം മൊബൈൽ ഫോണുകളും ടാബുകളും കണ്ടെടുത്തു. തിരുവില്വാമലയിൽ നിന്ന് മോഷണം നടത്തിയ മൊബൈൽ ഫോണുകളും ടാബുകളുമാണ് കണ്ടെടുത്തത്. മണ്ണുത്തി, നടത്തറ, പട്ടിക്കാട്, ആലത്തൂർ, നെന്മാറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് ഇതേ രീതിയിൽ 75ഓളം മോഷണങ്ങൾ നടത്തിയതായി ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. മോഷണ മുതലുകൾ വിറ്റ് കിട്ടുന്ന പണം മയക്കുമരുന്ന് ഉൾപ്പടെയുള്ള ലഹരിക്കായാണ് പ്രതികൾ ചെലവഴിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Story Highlights – Arrest, Theft, Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here