സിക്കിം ലോട്ടറി വില്‍പന: ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്റ്റേ
സിക്കിം ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നികുതിയിനത്തില്‍ ഈടാക്കിയ തുക തിരികെ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്റ്റേ. സിക്കിം ലോട്ടറി വില്‍പനയ്ക്ക് നികുതി ഏര്‍പ്പെടുത്തിക്കൊണ്ട് 2005ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും നികുതിയിനത്തില്‍ ഈടാക്കിയ തുക തിരികെ നല്‍കണമെന്നും കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. സിക്കിം സര്‍ക്കാരിന്റെയും പാലക്കാട് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ എ ജോണ്‍ കെന്നഡിയുടെയും ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി.
Read Also : ഭർത്താവ് ക്രൂരനാണെങ്കിലും അവർ തമ്മിലുള്ള ലൈംഗിക ബന്ധം എങ്ങനെ ബലാത്സംഗമാകും?; സുപ്രിം കോടതി
ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കിയ തുക തിരികെ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. വിശദമായി വാദം കേള്‍ക്കാമെന്നും വ്യക്തമാക്കി. സിക്കിം സര്‍ക്കാരിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. ലോട്ടറി വിഷയത്തില്‍ നിയമ നിര്‍മാണത്തിനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ആരാണ് നികുതി നല്‍കേണ്ടത്, എത്രയാണ് നികുതി എന്നതില്‍ വ്യക്തതയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
Story Highlights – sikkim lottery, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here