സമൂഹമാധ്യമങ്ങളെയും ഒടിടി പ്ലാറ്റ്ഫോമുകളെയും നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം: സുപ്രിംകോടതി
നിയമനിർമ്മാണത്തിലൂടെ അല്ലാതെ സാമൂഹ്യ മാധ്യമങ്ങളെയും, ഒടിടി പ്ലാറ്റ്ഫോമുകളെയും നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രിംകോടതി. കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങൾ ശക്തമല്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. താണ്ഡവ് വെബ്സീരിസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് പരാമർശങ്ങൾ. മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്ന കേസിൽ ആമസോൺ പ്രൈം വാണിജ്യ വിഭാഗം മേധാവി അപർണ പുരോഹിതിന് അറസ്റ്റിൽ നിന്ന് സംരക്ഷണവും നൽകി.
സാമൂഹ്യ മാധ്യമങ്ങളുടെയും ഒടിടി പ്ലാറ്റ്ഫോമുകളുടെയും നിരീക്ഷണത്തിനും നിയന്ത്രണത്തിനും കേന്ദ്രസർക്കാർ പുതുതായി കൊണ്ടുവന്ന മാർഗനിർദേശങ്ങൾ പര്യാപ്തമല്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മാർഗനിർദേശങ്ങൾ പ്രകാരം പ്രോസിക്യൂഷൻ നടപടികൾ സാധ്യമല്ല. മാർഗനിർദേശങ്ങൾ അല്ല, നിയമമാണ് കേന്ദ്രസർക്കാർ കൊണ്ടുവരേണ്ടത്. അത് വഴിയല്ലാതെ സാമൂഹ്യ മാധ്യമങ്ങളെയും ഒടിടി പ്ലാറ്റ്ഫോമുകളെയും നിയന്ത്രിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ പറഞ്ഞു. നിയമനിർമാണം കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്നും, കരട് സമർപ്പിക്കാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി.
ഇതിനിടെ, മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്ന കേസിൽ ആമസോൺ പ്രൈം വാണിജ്യ വിഭാഗം മേധാവി അപർണ പുരോഹിതിന് കോടതി അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകി. അപർണ പുരോഹിത് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.
Story Highlights – Supreme Court Says No Teeth In OTT Rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here