കിഫ്ബിയെ കുഴിച്ചുമൂടാനുളള കോൺഗ്രസ്, ബിജെപി മനോനിലയാണ് കേന്ദ്ര ഏജൻസികൾക്ക് : മുഖ്യമന്ത്രി

കേന്ദ്ര ഏജൻസികളുടെ ആക്രമണോത്സുകത കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരായ കേസും കസ്റ്റംസ് നടപടിയും ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയെ കുഴിച്ചുമൂടാനുളള കോൺഗ്രസ് ബിജെപി മനോനിലയാണ് കേന്ദ്ര ഏജൻസികൾക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിൽ കസ്റ്റംസ് കമ്മീഷണർ എതിർ കക്ഷിയല്ല. എതിർകക്ഷിയല്ലാത്തയാൾ കോടതിയിൽ പ്രസ്താവന നൽകുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണ്. കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലായിരുന്നു സ്വപ്‌ന. ഒരു ഏജൻസിക്കും നൽകാത്ത മൊഴി സ്വപ്ന കസ്റ്റംസിന് നൽകിയിട്ട് ഉണ്ടെങ്കിൽ കസ്റ്റംസും പ്രചാരണം നടത്തിയവരും അത് വിശദീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റെങ്ങും പറയാത്ത മൊഴി കസ്റ്റംസിന് നൽകിയതെങ്ങനെയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കസ്റ്റംസ് കമ്മീഷണർക്ക് സംസ്ഥാന മന്ത്രിസഭയെയും സ്പീക്കറെയും അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രതിയുടെ മാനസിക ചാഞ്ചല്യം അന്വേഷണ ഏജൻസികൾ മുതലെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിനും ബിജെപിക്കും വിടുവേല ചെയ്യാനുളള നീക്കമാണ് കസ്റ്റംസിന്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുകപടലം സൃഷ്ടിച്ച് പൂഴിക്കടകൻ ഇറക്കാമെന്നാകും ലക്ഷ്യമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേസന്വേഷണത്തിലുണ്ടായിരുന്നവരെ മാറ്റിയത് എന്തിനെന്ന് ചോദിച്ച മുഖ്യമന്ത്രി കേസ് അന്വേഷണത്തിൽ കൃത്യമായ കളികൾ നടക്കുന്നുവെന്നും ആരോപിച്ചു. കണ്ണടച്ച് പാൽ കുടിച്ചാൽ ആരും കാണില്ലെന്ന ചിന്ത പൂച്ചകൾക്ക് മാത്രമേ ഉണ്ടാവൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights – central agency intends to bury kiifb says cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here