കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്ത രണ്ട് ശ്രീ ലങ്കൻ ബോട്ടുകൾ തിരിച്ചയച്ചു; ഒരെണ്ണം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി
മിനിക്കോയിൽ നിന്ന് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്ത 3 ശ്രീ ലങ്കൻ ബോട്ടുകളിൽ രണ്ടെണ്ണം തിരിച്ചയച്ചു. നിയമ വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല എന്ന് സ്ഥിരീകരിച്ചതിനാലാണ് തിരിച്ചയച്ചത്. അതേസമയം മയക്കുമരുന്നുണ്ടായിരുന്നുവെന്ന കണ്ടെത്തിയ അക്ഷര ദുവ ബോട്ട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മിനികോയ് ഭാഗത്ത് കോസ്റ്റ് ഗാർഡ് കപ്പലായ വരാഹയുടെ പട്രോളിംഗിനിടെ ദുരൂഹ സാഹചര്യത്തിൽ മൂന്ന് ബോട്ടുകൾ കണ്ടെത്തുന്നതും ഇവ കസ്റ്റഡിയിലെടുക്കുന്നതും. വിഴിഞ്ഞത്തെത്തിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അക്ഷര ദുവ ബോട്ടിൽ മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും ഉണ്ടായിരുന്നുവെന്നും ഇത് കടലിൽ എറിഞ്ഞെന്നും സ്ഥിരീകരിച്ചു.
പാകിസ്താനിൽ നിന്ന് കടത്തിയ 200 കിലോ ഹെറോയിനും 60 കിലോ ഹാഷിഷും അടങ്ങിയ 5 പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിനാലാണ് തുടർനടപടികൾക്കായി അക്ഷര ദുവ ബോട്ട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറിയത്. ബോട്ടിലുണ്ടായിരുന്ന 6 പേരെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം മറ്റ് രണ്ടു ബോട്ടുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തിട്ടില്ല എന്ന് കണ്ടെത്തി തിരിച്ചയച്ചു. ചാതുറാണി 03, ചാതുറാണി 08 എന്നീ ബോട്ടുകളെയാണ് മടങ്ങാൻ അനുവദിച്ചത്. കോസ്റ്റ്ഗാർഡ് ബോട്ടിനൊപ്പമാണ് ഈ ബോട്ടുകൾ ശ്രീലങ്കയിലേക്ക് മടങ്ങിയത്.
Story Highlights – two srilankan boat set free one in custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here