റഷ്യ – ചൈന സംയുക്ത ചാന്ദ്ര ബഹിരാകാശ നിലയം പദ്ധതി ; ഇരു രാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ചാന്ദ്ര ബഹിരാകാശ നിലയം നിർമ്മിക്കാനൊരുങ്ങി ലോകത്തിലെ രണ്ട് വൻ ശക്തികളായ ചൈനയും റഷ്യയും. ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ഏജൻസികളുടെ വക്താക്കൾ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങളും വലിയൊരു ബഹിരാകാശ പദ്ധതിയ്ക്കായാണ് ഒന്നിച്ചിരിക്കുന്നത്. ധാരണാപ്രകാരം, ചാന്ദ്ര ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ബഹിരാകാശ സംവിധാനങ്ങളും ഗവേഷണങ്ങളും ഉപയോഗപ്പെടുത്തും.
രാജ്യാന്തര ചാന്ദ്ര ബഹിരാകാശ നിലയമാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം. ഗവേഷണ സഹകരണം ശക്തിപ്പെടുത്തുക, ബഹിരാകാശത്തിന്റെ പര്യവേഷണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങൾക്കും ഇതിന്റെ ഭാഗമാകാമെന്നും വക്താക്കൾ അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് റഷ്യ – ചൈന സംയുക്ത ചാന്ദ്ര ബഹിരാകാശ നിലയത്തിനുള്ള പദ്ധതികൾ അവതരിപ്പിച്ചത്. സോവിയറ്റ് കാലഘട്ടത്തെ പോലെ ബഹിരാകാശ മേഖലയിൽ ശക്തമായ മുന്നേറ്റം നടത്താനാണ് റഷ്യയുടെ ലക്ഷ്യം. എന്നാൽ, ചൈനയുടെ ലക്ഷ്യം ചന്ദ്രനിൽ ഒരു താവളം സ്ഥാപിക്കുക എന്നതാണ്.
ചൈനയുടെ ഏറ്റവും വലിയ രാജ്യാന്തര ബഹിരാകാശ സഹകരണ പദ്ധതിയായിരിക്കും ഇതെന്ന് വിദഗ്ധർ പറയുന്നു. താല്പര്യമുള്ള എല്ലാ രാജ്യങ്ങൾക്കും ഈ പദ്ധതിയുടെ ഭാഗമാകാമെന്നും ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ഏജൻസികൾ പറയുന്നു. ഭാവിയിൽ ചന്ദ്രന്റെയും ബഹിരാകാശത്തിന്റെയും പര്യവേഷണത്തിനായി ഒരു ഡേറ്റ സെന്റർ സംയുകതമായി സൃഷ്ടിക്കുന്നതിനുള്ള കരാറുകളിലും ഇരു രാജ്യങ്ങൾ ഒപ്പുവച്ചിട്ടുണ്ട്.
Story Highlights – China, Russia agree to build lunar research station, moon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here