സന്ദീപ് നായരുടെ വെളിപ്പെടുത്തൽ; കേന്ദ്ര ഏജൻസികൾ ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം

സ്വർണക്കടത്ത് കേസിലെ സന്ദീപ് നായരുടെ വെളിപ്പെടുത്തലിൽ കേന്ദ്ര ഏജൻസികൾ ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ഇഡി, കസ്റ്റംസ് തുടങ്ങിയ ഏജൻസികൾ ബിജെപി സർക്കാരിന്റെ ആയുധമായി പ്രവർത്തിക്കുന്നുവെന്നും എസ് ആർ പി ആരോപിച്ചു.
എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിനെതിരെ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് സന്ദീപ് നായർ അയച്ച കത്താണ് പുറത്തായത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രി മാരുടെയും, ഒരു ഉന്നതന്റെ മകന്റെയും പേര് പറയാൻ നിർബന്ധിച്ചതായി കത്തിൽ പറയുന്നു. ഇവരുടെ പേര് പറഞ്ഞാൽ ജാമ്യം ലഭിക്കുന്നതിന് വേണ്ട സഹായം ചെയ്തു നൽകാമെന്ന് വാഗ്ദാനം ചെയ്തതായും കത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ പറയാതിരുന്നാൽ ഉറങ്ങാൻ പോലും സമ്മതിക്കില്ലെന്നും സന്ദീപ് നായർ പറഞ്ഞു.
ഇവരുടെ പേര് പറഞ്ഞില്ലെങ്കിൽ എന്നും ജയിലിൽ കഴിയേണ്ടി വരുമെന്ന ഭീഷണിപ്പെടുത്തിയതായും കത്തിൽ പറയുന്നുണ്ട്. അന്വേഷണം വഴിതെറ്റിക്കാനാണ് ഉദ്യോഗസ്ഥൻ ശ്രമിച്ചത്. സ്വർണക്കടത്തിലെ പണം നിക്ഷേപിച്ചവരെക്കുറിച്ച് അന്വേഷിച്ചില്ല. പകരം മുഖ്യമന്ത്രിയെയും സർക്കാരിന്റെയും കുറ്റം കണ്ടെത്താനാണ് ശ്രമിച്ചത്. ഇല്ലാ കഥകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും സന്ദീപ് നായർ പറഞ്ഞു.
Story Highlights – CPIM politburo member against central agencies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here