ആറ് വയസ് പൂര്‍ത്തിയായ കുട്ടികളുടെ ഫിങ്കര്‍പ്രിന്റ് രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം
ആറ് വയസ് പൂര്‍ത്തിയായ കുട്ടികളുടെ ഫിങ്കര്‍പ്രിന്റ് എത്രയും പെട്ടെന്നു രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം വിദേശികളോട് നിര്‍ദേശിച്ചു. അല്ലാത്ത പക്ഷം വിസാ സേവനങ്ങള്‍ ലഭിക്കില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.
ആറ് വയസ് പൂര്‍ത്തിയായ എല്ലാ വിദേശികളുടെയും വിരലടയാളം രേഖപ്പെടുത്തല്‍ നിര്‍ബന്ധമാണെന്ന് സൗദി ജവാസാത് ഓര്‍മിപ്പിച്ചു. ഇഖാമ പുതുക്കുന്നതും റീ-എന്‍ട്രി ഉള്‍പ്പെടെ യാത്രാ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും ഇത് നിര്‍ബന്ധമാണെന്നും ജവാസാത് ഓര്‍മിപ്പിച്ചു. സൗദിയില്‍ തൊഴില്‍ വിസകളില്‍ എത്തുന്ന വിദേശികളുടെയും അവരുടെ കുടുംബങ്ങളുടെയും സന്ദര്‍ശക വിസകളില്‍ എത്തുന്നവരുടെയും തീര്‍ത്ഥാടക വിസകളില്‍ എത്തുന്നവരുടെയുമെല്ലാം ഫിങ്കര്‍പ്രിന്റ് ഇപ്പോള്‍ ശേഖരിക്കുന്നുണ്ട്.
2015 മുതലാണ് 15 വയസിനു മുകളിലുള്ള വിദേശികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഫിങ്കര്‍ പ്രിന്റ് എടുക്കല്‍ നിര്‍ബന്ധമാക്കിയത്. 2014 മുതല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും പിന്നീട് ഉംറ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും ഇത് നിര്‍ബന്ധമാക്കി. ജവാസാത് കേന്ദ്രങ്ങള്‍ വഴിയും പല കേന്ദ്രങ്ങളിലായി സ്ഥാപിച്ച മെഷീനുകള്‍ വഴിയും വിരലടയാളം നല്‍കാന്‍ സാധിക്കും.
Story Highlights -Saudi Passport Department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here