Advertisement

ഗഗൻയാൻ ബഹിരാകാശ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട 4 ഇന്ത്യൻ യാത്രികർ റഷ്യയിലെ പരിശീലനം പൂർത്തിയാക്കി

March 23, 2021
Google News 2 minutes Read

ഗഗൻയാൻ ബഹിരാകാശ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട 4 ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ റഷ്യയിലെ ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കി. റോസ്കോസ്മോസ് ബഹിരാകാശ ഏജൻസിക്ക് കീഴിലുള്ള ഗഗാറിൻ കോസ്മോനോട്ട് ട്രെയിനിങ് സെന്ററിലായിരുന്നു പരിശീലനം നടന്നത്. കൊവിഡ് കാരണം പരിശീലനം പൂർത്തിയാക്കാൻ വൈകിയിരുന്നു.

ഒരു ഗ്രൂപ്പ് ക്യാപ്റ്റനും മൂന്ന് വിങ് കമ്മാൻഡർമാരും ഉൾപ്പെടുന്ന ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള കരാർ ഐഎസ്ആർഒയും റഷ്യൻ വിക്ഷേപണ സേവന ദാതാക്കളായ ഗ്ലാവ്കോസ്മോസും തമ്മിൽ 2019 ജൂണിലാണ് ഒപ്പുവച്ചത്.

ഇന്ത്യയുടെ ബഹിരാകാശ സ്വപ്‍ന പദ്ധതിയായ ഗഗൻയാൻ 2022 ഓഗസ്റ്റിൽ യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്ട്. 3 സഞ്ചാരികളെ ബഹിരാകാശത്ത് 7 ദിവസം പാർപ്പിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ വിക്ഷേപണം 2021 ഡിസംബറിൽ നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും കൊവിഡ് പ്രതിസന്ധികളെത്തുടർന്ന് നീണ്ടുപോകുകയായിരുന്നു.

പദ്ധതികൾക്ക് മുന്നോടിയായി 2 ആളില്ലാ പേടകങ്ങൾ വിക്ഷേപിക്കാനുള്ള പദ്ധതികളും നടക്കുന്നുണ്ട്. ഇതോടെ യു എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം മനുഷ്യനെ ബഹിരാകാശത്തേയ്ക്കയച്ച 4-ാമത്തെ രാജ്യമായി ഇന്ത്യ മാറും.

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പേടക പദ്ധതിയാണ് ഗഗൻയാൻ, 2014 ലാണ് പദ്ധതിക്കു തുടക്കമിട്ടത്. 2018 ൽ കേന്ദ്രമന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകി. ജിഎസ്എൽവി മാർക്ക് – 3 റോക്കറ്റ് ഉപയോഗിച്ച് 2021 ഡിസംബറിൽ വിക്ഷേപിക്കാനാണു ലക്ഷ്യമിട്ടിരുന്നത്.

ഭാവിയിൽ ഇന്ത്യൻ സഞ്ചാരികൾക്ക് തങ്ങാൻ ബഹിരാകാശ കേന്ദ്രം കൂടി ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 10,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഗുരുത്വാകർഷണവുമായി ബന്ധപ്പെട്ട പരീക്ഷങ്ങളാണ്‌ സംഘം പ്രധാമായും നടത്തിയത്. ഗഗൻയാൻ പേടകത്തിന്റെ ഭാരം 3735 കിലോയായിരിക്കും. ഭൂമിയിൽ നിന്നും 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഭ്രമണം ചെയ്യുക.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് പേടകം നിർമ്മിക്കുന്നത്. പേടകത്തിനുള്ളിലെ സാങ്കേതിക സൗകര്യങ്ങളൊരുക്കുന്നത് ഡിഫെൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനുമാണ്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുള്ള ജിഎസ്എൽവി മാർക്ക്-3 റോക്കറ്റ് വിക്ഷേപണത്തിന് 16-ാം മിനിറ്റിൽ പേടകത്തെ ഭ്രമണപഥത്തിലെത്തിക്കും. 7 ദിവസത്തിനുശേഷം ബംഗാൾ ഉൾക്കടലിലാണ് പേടകം തിരിച്ചിറക്കുക. പേടകത്തിലെ സർവീസ് മൊഡ്യൂളും സോളാർ പാനലുകളും തിരിച്ചിറങ്ങുന്നതിനു മുൻപ് വേർപ്പെടുത്തും. പാരച്യൂട്ട് ഉപയോഗിച്ച് വേഗം കുറച്ചാണ് പേടകം തിരിച്ചിറക്കുക.

Read Also : ലോകത്തിലെ ആദ്യ ബഹിരാകാശ ഹോട്ടൽ 2027 ൽ യാഥാർഥ്യമാകും

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിന സമ്മാനമായി ഗഗൻയാൻ ബഹിരാകാശത്തെത്തിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.

Story Highlights- 4 Indian astronaut candidates for Gaganyaan mission complete training in Russia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here