അദാനിയുമായി കെഎസ്ഇബി 25 വർഷത്തെ കരാർ ഒപ്പിട്ടു; ആരോപണവുമായി ചെന്നിത്തല

സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. അദാനിയുമായി കെഎസ്ഇബി 25 വർഷത്തെ കരാർ ഒപ്പിട്ടു എന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയും സിപിഐഎമ്മും ബിജെപിയും ചേർന്നാണ് ഇത്. 8850 കോടി രൂപയുടെ കരാറിലാണ് അദാനിയും കെഎസ്ഇബിയും ഒപ്പിട്ടിരിക്കുന്നത് എന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സംസ്ഥാന വൈദ്യുതി ബോർഡ് 2019 ജൂണിലും സെപ്തംബറിലും കേന്ദ്രത്തിൻ്റെ സോളാർ എനർജി കോർപ്പറേഷൻ ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴിതുറന്നിരിക്കുന്നത്. കൂടിയ വിലയ്ക്ക് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാറിലാണ്. നിലവിൽ യൂണിറ്റിന് 2 രൂപ നിരക്കിൽ സോളാർ എനർജി ലഭിക്കും. എന്നാൽ, 2.82 രൂപയ്ക്കാണ് അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ കരാർ ഉണ്ടാക്കിയത്. ഉപഭോക്താക്കൾ ഒരു രൂപ അധികം നൽകണം. ഇതുവഴി അദാനിക്ക് 1000 കോടി രൂപയുടെ ലാഭമാണ് ഉണ്ടാവുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പാരമ്പര്യ ഊർജത്തിൻ്റെ ഉപഭോഗം വർധിപ്പിക്കുന്നതിനായി അഞ്ച് ശതമാനം വൈദ്യുതിയെങ്കിലും ഈ ഇനത്തിൽ വാങ്ങേണ്ടിവരുമെന്നത് ഒരു കരാർ ആണ്. ഇതിൻ്റെ മറവുപിടിച്ചാണ് അദാനിയുമായി കരാർ ഒപ്പിട്ട് കേരളത്തിലെ കോടിക്കണക്കിന് ഉപഭോക്താക്കാളുടെ തലയിലേക്ക് ഈ ഭാരം സർക്കാർ അടിച്ചേല്പിച്ചിരിക്കുന്നത്. അദാനിയുമായുള്ള കരാർ കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനാണ്. പാരമ്പര്യ ഊർജങ്ങളിൽ തിരമാലയിൽ നിന്നും സോളാറിൽ നിന്നും 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതിയും ഉൾപ്പെടും. 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികൾ കേരളത്തിലുണ്ട്. ഇവയിൽ നിന്ന് ഒരു രൂപയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നിരിക്കെയാണ് അദാനിക്ക് ലാഭമുണ്ടാക്കാനായി ഇങ്ങനെ ഒരു കരാർ.
കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നവരിൽ പ്രധാനി അദാനിയാണ്. അതുകൊണ്ടാണ് മറ്റ് പാരമ്പര്യ വൈദ്യുതികൾ പരിഗണിക്കാതെ സംസ്ഥാന സർക്കാർ കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത്. അദാനിക്ക് ലാഭമുണ്ടാക്കാണ് സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.
Story Highlights: KSEB has signed contract with Adani ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here