പി.സി വിഷ്ണുനാഥിന് ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാനറിയില്ല : ജെ.മേഴ്‌സിക്കുട്ടിയമ്മ

പി.സി വിഷ്ണുനാഥിന് ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാനറിയില്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. പിസി വിഷ്ണുനാഥ് സാമൂഹ്യ മാധ്യമങ്ങളിലിടപെടുന്നുണ്ട്, പക്ഷേ ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാൻ അറിയില്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ഒരു തൊഴിലാളി പ്രശ്‌നവും ഒരു നാടിന്റെ പ്രശ്‌നവും അവരുടെ ഹൃദയവികാരം മനസിലാക്കി പരിഹാരം കാണാൻ കഴിയുന്ന തരത്തിൽ ഒരു വിഷയവും ഉയർത്തിക്കൊണ്ടുവരികയോ ഇടപെടുകയോ ചെയ്തതായി കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
‘കുണ്ടറയിലെ ഫ്‌ലൈ ഓവർ, ബസ് സ്റ്റാൻഡ് എന്നിവയെ കുറിച്ച് മാത്രമേ വിഷ്ണുനാഥ് പറയുന്നുള്ളു. എന്നാൽ കിഫ്ബി വഴി അനുവദിച്ച് കിടക്കുന്ന കാര്യമാണ് ഫ്‌ലൈ ഓവർ. അധികാരത്തിൽ വന്നാൽ അത് നടപ്പാക്കും എന്ന് പറയേണ്ട കാര്യമില്ലല്ലോ’- മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടത്പക്ഷ മുന്നണി സർക്കാർ നടത്തിയ ക്ഷേപ്രവർത്തനങ്ങൾ ജനങ്ങൾ അനുഭവിച്ചതാണ്. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് സർക്കാരിനെ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ സർക്കാരിനെതിരെ ഒരു ന്യൂനതയും ചർച്ചയാവില്ലെന്ന് മന്ത്രി പറഞ്ഞു. ഈ മണ്ഡലത്തിൽ ഒരിക്കലും ആഴക്കടൽ മത്സ്യബന്ധന വിവാദം ചർച്ചയാകില്ലെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കടൽ വിറ്റുവെന്ന് കോൺഗ്രസ് നേതാക്കൾ പറയുമ്പോൾ വിറ്റ പ്രമാണം എവിടെയെന്നാണ് തൊഴിലാളികൾ തിരിച്ച് ചോദിക്കുന്നതെന്ന് മന്ത്രി പറയുന്നു.
‘ആഴക്കടൽ മത്സ്യബന്ധനം എന്ന സംഭവമേയില്ല. ട്രോളർ ഉണ്ടാക്കി കൊടുക്കാമെന്ന് ഒരു ഗൂഡാലോചനയുടെ ഭാഗമായി എംഒയു വച്ചതാണ് പ്രശ്‌നം. ആ എംഒയുവിനെ ആഴക്കടൽ മത്സ്യബന്ധനമായി ചിത്രീകരിച്ചു. അതിന്റെ പേരിൽ വാർത്ത പരത്തി. അതിൽ പേരിൽ വിവാദം ഉണ്ടെന്ന് വരുത്തി തീർത്തു. അതിനർത്ഥം, പ്രതിപക്ഷം ഇത്രത്തോളം പാപ്പരായി എന്നാണ്. ഒരു വിഷയവും പ്രതിപക്ഷത്തിന് ഇല്ലാതെ ഗതികേടിലായി’- മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
Story Highlights: mercykutty amma against pc vishnunath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here