പശ്ചിമ ബംഗാൾ നാളെ മൂന്നാം ഘട്ടത്തിൽ ബൂത്തിലെത്തും

പശ്ചിമ ബംഗാൾ നാളെ മൂന്നാം ഘട്ടത്തിൽ ബൂത്തിലെത്തും. 31 നിയമസഭാമണ്ഡലങ്ങളിലെ സമ്മതിദായകരാണ് നാളെ വിധി എഴുതുക. സംഘർഷ സാധ്യത നിലനില്ക്കുന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പ് നടക്കുന്ന എല്ലാ ബൂത്തുകളിലും കേന്ദ്ര സേനയെ വിന്യസിച്ചു. അതേസമയം നാലും അഞ്ചും ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ബിജെപിയും തൃണമൂൽ കോൺഗ്രസ്സും പ്രചാരണം ശക്തമാക്കി. രാഹുൽ ഗാന്ധി പ്രചാരണം നടത്തുന്ന വിഷയത്തിൽ ഉടലെടുത്ത ഭിന്നത സംയുക്ത മോർച്ചയിൽ പരിഹാരമാകാതെ തുടരുകയാണ്.
ഒന്നും രണ്ടും ഘട്ടങ്ങളിൽ നടന്ന വോട്ടെടുപ്പിനൊടനുബന്ധിച്ച് വ്യാപകമായ സംഘർഷമായിരുന്നു ബംഗാളിൽ ഉണ്ടായത്. മൂന്നാം ഘട്ടത്തിലും സ്ഥിതിഗതികൾക്ക് മാറ്റം ഇല്ലെന്ന് സൂചിപ്പിയ്ക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വോട്ടെടുപ്പ് നടക്കുന്ന 31 മണ്ഡലങ്ങളിലെ വിവിധ മേഖലകളിൽ ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ എറ്റുമുട്ടി. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് അവസാന വോട്ടും ഉറപ്പിയ്ക്കാൻ 31 മണ്ഡലങ്ങളിലും ശക്തമായ പ്രചരണമാണ് പാർട്ടികൾ നടത്തിയത്. തന്റെ വീടിന് നേരെ അടക്കം നടന്ന ബോംബ് ആക്രമണം തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ ഭീതി വ്യക്തമാക്കുന്നതാണെന്ന് ബിജെപി എംപി അർജുൻ സിംഗ് 24 നോട് പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി ഭീതി വിതയ്ക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസും ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. നാളെ വോട്ടെടുപ്പ് നടക്കുന്ന 31 മണ്ഡലങ്ങൾ ഹൂഗ്ലി, ഹൌറ, 24 നോർത്ത് പർഗാനാസ് ജില്ലകളിലാണ്. ഇവിടെ എല്ലാം കേന്ദ്രസേനയെ വിന്യസിച്ചു. അടുത്ത ഘട്ടങ്ങളിൽ രാഹുൽ ഗാന്ധിയെ ബംഗാളിൽ പ്രചരണത്തിനിറക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ ഉടലെടുത്ത ഭിന്നത സംയുക്ത മോർച്ചയിൽ ഇനിയും പരിഹാരമാകാതെ തുടരുകയാണ്.
Story Highlights: West Bengal will reach the booth in the third phase election tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here